പാകിസ്ഥാന്റെ പുറത്താകലിന് കാരണം ഇന്ത്യ; വിമര്‍ശിച്ച് റമീസ് രാജ

ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ പുറത്താകലിന് കാരണം ഇന്ത്യയോടേറ്റ തോല്‍വിയുടെ അഘാതമാണെന്ന് പാക് മുന്‍ നായകന്‍ റമീസ് രാജ. ഇന്ത്യക്കെതിരായ തോല്‍വിയുടെ പരാജയഭാരവുമായാണ് പാക് ടീം ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയതെന്നും ഇത് അവരുടെ പ്രകടനത്തെ ബാധിച്ചെന്നും റമീസ് രാജയ പറഞ്ഞു.

ഇന്ത്യക്കെതിരായ തോല്‍വി പാകിസ്ഥാനെ മാനസിമായി തളര്‍ത്തി. ശ്രീലങ്കക്കെതിരായ മത്സരത്തിലും ഇന്ത്യക്കെതിരായ തോല്‍വിയുടെ പരാജയഭാരവുമായാണ് പാക് ടീം ഇറങ്ങിയത്. അതുകൊണ്ടുതന്നെ അവര്‍ ഭയപ്പെട്ടും അമിത കരുതലെടുത്തുമാണ് ശ്രീലങ്കക്കെതിരെ കളിച്ചതെന്ന് കാണുമ്പോള്‍ മനസിലാവും.

അതുകൊണ്ടു തന്നെ അവര്‍ക്ക് കളി ഫിനിഷ് ചെയ്യാനുമായില്ല. ബാബര്‍ അസം ഉള്‍പ്പെട്ട ടോപ് ഓര്‍ഡര്‍ അമിത കരുതലെടുത്തതും ആധികാരികതയില്ലാതെ ബാറ്റ് ചെയ്തതും ഇന്ത്യക്കെതിരായ തോല്‍വി കാരണമാണ്. ഫഖര്‍ സമന്റെ ശരീരഭാഷ എന്നെ ശരിക്കും ഞെട്ടിച്ചു. കളിക്കാന്‍ പലപ്പോഴും ഫഖര്‍ തന്നെ മടിക്കുന്നതായി തോന്നി.

സ്ലോ ട്രാക്കില്‍ ബാബറും റണ്ണടിക്കാന്‍ പാടുപെട്ടു. ഒന്നോ രണ്ടോ ഇന്നിംഗ്‌സ് ഒഴിച്ച് ബാബറിനും ഒന്നും ചെയ്യാനായില്ല. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അവസരത്തിനൊത്തുയരാന്‍ ബാബര്‍ തയാറാവണം. ആധികാരികമായി തീരുമാനങ്ങള്‍ എടുക്കണം- റമീസ് രാജ പറഞ്ഞു.