സൗത്തിയോട് കൊമ്പുകോര്‍ത്ത് അശ്വിന്‍; രംഗം ശാന്തമാക്കി കാര്‍ത്തിക് (വീഡിയോ)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിവി പേസര്‍ ടീം സൗത്തിയും തമ്മിലെ വാക്‌പോര് ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തെ സംഘര്‍ഷഭരിതമാക്കി. അവസാന ഓവറില്‍ സൗത്തിയുടെ പന്തില്‍ അശ്വിന്‍ പുറത്തായശേഷമാണ് ഇരുവരും കൊമ്പുകോര്‍ത്തത്.

ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്‌നത്തില്‍ ഇടപെട്ടു. ദിനേശ് കാര്‍ത്തിക്കാണ് അശ്വിനെ ശാന്തനാക്കി ഡഗ് ഔട്ടിലേക്ക് മടക്കിയയച്ചത്.

അശ്വിനും സൗത്തിയും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. പിച്ചിലെ സംരക്ഷിത ഭാഗത്തുകൂടി അശ്വിന്‍ ഓടിയതാണ് സൗത്തിയെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു. വെങ്കടേഷ് അയ്യരുടെ ഓവറില്‍ കൊല്‍ക്കത്തയുടെ ത്രോ ഋഷഭ് പന്തിന്റെ ദേഹത്ത് തട്ടിത്തെറിച്ചപ്പോള്‍ ഡല്‍ഹി രണ്ടാം റണ്‍സ് എടുത്തതിനെ പറ്റിയാണ് ഇരുവരും തര്‍ക്കിച്ചതെന്നും സൂചനയുണ്ട്.

Read more