ബോള്‍ ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ റണ്‍സ് കൊടുക്കരുത്; ആവശ്യവുമായി അശ്വിന്‍

ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുന്ന “മങ്കാദിംഗി”ന്റെ പേരില്‍ സമീപകാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ട ഇന്ത്യന്‍ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. ഇപ്പോഴിതാ ബോള്‍ ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ ആ ബോളില്‍ എടുക്കുന്ന റണ്‍സ് അനുവദിക്കരുതെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് അശ്വിന്‍. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

“ബോളര്‍ പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടിറങ്ങുന്നുണ്ടോ എന്ന് കൂടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്ന ഓരോ തവണയും ആ പന്തിലെടുക്കുന്ന റണ്‍ റദ്ദാക്കണം. മുന്നിലെ ലൈനിന്റെ കാര്യത്തില്‍ സമത്വം ഉറപ്പാക്കാന്‍ ഇത്തരത്തില്‍ കഴിയും” #noball #dontbackup എന്നീ ഹാഷ്ടാഗുകളോടെ അശ്വിന്‍ കുറിച്ചു.

ബോളര്‍മാരെ സംബന്ധിച്ച് സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണെന്നും ട്വീറ്റിന് വിശദീകരണമായി അശ്വിന്‍ പറഞ്ഞു. ബാറ്റ്‌സ്മാന്‍മാരും ബോളര്‍മാരും തമ്മിലുള്ള അസമത്വം പരിഹരിക്കേണ്ട സമയമായെന്നും ക്രീസിന്റെ മുന്‍വശത്ത് ബാറ്റ്‌സ്മാനും ബോളര്‍ക്കും ഒരേ അവകാശമാണുള്ളതെന്നും അശ്വിന്‍ വാദിക്കുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ അശ്വിന്റെ മങ്കാദിംഗ്. ബോളറിയാന്‍ ആക്ഷന് തുടക്കമിട്ടു വന്ന അശ്വിന്‍ ഇടയ്ക്ക് നിര്‍ത്തി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബട്‌ലറുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു. റീപ്ലേയില്‍ ബട്‌ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ടും വിധിച്ചു.