സച്ചിന്റെ പാതയില്‍ അര്‍ജുന്‍; രഞ്ജിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ ഗോവയ്ക്കായി സെഞ്ച്വറി നേടി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 195 ബോളുകള്‍ നേരിട്ട അര്‍ജുന്‍ രണ്ട് സിക്‌സും 15 ഫോറും സഹിതം 112* റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്.

ഗോവയ്ക്കായി സുയാഷ് പ്രഭുദേശായിയും സെഞ്ച്വറി നേടി. 357 ബോള്‍ നേരിട്ട താരം 25 ഫോറുകളുടെ അകമ്പടിയില്‍ 172 റണ്‍സെടുത്ത് അര്‍ജുനൊപ്പം ബാറ്റിംഗ് തുടരുകയാണ്. ഇരുവരുടെയും സെഞ്ച്വറി കരുത്തില്‍ ഗോവ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന ശക്തമായ നിലയിലാണ്.

Image

കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് അര്‍ജുന്‍ മുംബൈ ടീം വിട്ടു ഗോവയിലേക്കു ചേക്കേറിയത്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ഹരിയാന, പുതുച്ചേരി ടീമുകള്‍ക്കെതിരെ 2 മത്സരം മാത്രമാണ് ഇരുപത്തിരണ്ടുകാരനായ ഇടംകൈ പേസര്‍ക്കു ലഭിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈ ഇന്ത്യന്‍സിലാണു അര്‍ജുന്‍ തുടരുന്നത്. പക്ഷേ ഇതുവരെ അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ചിട്ടില്ല.