ആ പ്രഖ്യാപനത്തിന് പത്ത് ദിവസത്തെ മാത്രം ആയുസ്സ്, തീരുമാനത്തില്‍ യു-ടേണ്‍ എടുത്ത് അമ്പാട്ടി റായിഡു

വൈഎസ്ആര്‍സിപി വിടുന്നതായി പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) താരവുമായ അമ്പാട്ടി റായിഡു ശനിയാഴ്ച രാവിലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിടുന്നതായി എക്‌സിലൂടെ അറിയിച്ചത്. ഡിസംബര്‍ 28നാണ് താരം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 10 ദിവസം മാത്രമാണ് ഇത് നീണ്ടുനിന്നത്.

വൈഎസ്ആര്‍സിപി പാര്‍ട്ടി വിടാനും രാഷ്ട്രീയത്തില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കാനും ഞാന്‍ തീരുമാനിച്ചുവെന്ന് എല്ലാവരേയും അറിയിക്കുന്നു. തുടര്‍നടപടികള്‍ സമയബന്ധിതമായി അറിയിക്കും. നന്ദി- റായിഡു എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം പാര്‍ട്ടി വിട്ടതെന്നാണ് സൂചന.

മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി കെ നാരായണ സ്വാമി, രാജംപേട്ട ലോക്സഭാ അംഗം പി മിഥുന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ സാക്ഷിയായതോടെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വൈഎസ്ആര്‍സിപിയുമായുള്ള ബന്ധം താരം ആരംഭിച്ചത്.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പങ്കാളിത്തത്തിനും പേരുകേട്ട അമ്പാട്ടി റായിഡുവിന് വിവിധ സംസ്ഥാന ക്രിക്കറ്റ് ബോഡികളെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ സമീപകാല ചുവടുവെപ്പ് അദ്ദേഹത്തിന്റെ ക്രിക്കറ്റിന് ശേഷമുള്ള കരിയറില്‍ ഒരു കൗതുകകരമായ അധ്യായം ചേര്‍ത്തു.

വൈഎസ്ആര്‍സിപിയില്‍ നിന്ന് റായിഡുവിന്റെ വിടവാങ്ങലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും ഒരുപോലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.