അതിശയിപ്പിക്കുന്ന റണ്ണൗട്ടുകള്‍, ഇന്ത്യയുടെ ഏറ്റവും മികച്ച ക്ലോസ് ഫീല്‍ഡര്‍!

ഷമീല്‍ സലാഹ്

ജോണ്ടി റോഡ്‌സ് യുഗത്തോട് കൂടി ലോകക്രിക്കറ്റില്‍ ഫീല്‍ഡിങ്ങ് ഒരു കലയായി മാറുന്ന തൊണ്ണൂറുകളില്‍ വെച്ച്, ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍., സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, എന്തിന് സിംബാബ്വെയോടു പോലും തട്ടിച്ച് നോക്കുമ്പോള്‍ വിരലിലെണ്ണാവുന്ന ചില കളിക്കാരെ ഒഴിച്ച് നിര്‍ത്തിയാല്‍ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള, അല്ലെങ്കില്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പില്ലാത്ത തരത്തില്‍ വെറും ശരാശരി നിലവാരത്തില്‍ ഒതുങ്ങുന്ന ഇന്ത്യന്‍ ഫീല്‍ഡിങ്ങ്.

സര്‍ക്കിളിലെ ഫീല്‍ഡര്‍മാര്‍ പന്തിന് നേരെ കൈ ചൂണ്ടുന്നതും, അതിര്‍ത്തിയിലെ ഫീല്‍ഡര്‍മാര്‍ ആ പന്തിനെ ബൗണ്ടറിയിലേക്ക് തന്നെ കൊണ്ടുപോകുകയും,, ഒരു ഷോട്ട് തടഞ്ഞ് നിര്‍ത്താന്‍ ഡൈവിംഗില്‍ നിന്ന് ഒഴിഞ്ഞുമാറുകയും, ഒരു ക്യാച്ച് എടുക്കാന്‍ വായുവില്‍ കുതിക്കാന്‍ വിസമ്മതിക്കുകയും ചെയ്ത തൊണ്ണൂറുകളിലെ ഇന്ത്യന്‍ ടീമിന്റെ കളി ദിവസങ്ങള്‍..

അക്കാലത്ത് കളി കണ്ട് തുടങ്ങുമ്പോള്‍.., ഇന്ത്യന്‍ ടീമിന്റെ അഭിമാനം കാത്ത് കൊണ്ട് മികച്ച നിലവാരം പുലര്‍ത്തിയ ഫീല്‍ഡറെ ഞാന്‍ ആദ്യമായി കണ്ടത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനിലൂടെയായിരുന്നു. അത് പോലെ മറ്റൊരാള്‍ അജയ് ജഡേജയും. പിന്നീട് തൊണ്ണൂറുകളുടെ അവസാന പകുതിയില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ റോബിന്‍ സിങ്ങിലൂടെയും ആ മികച്ച ഫീല്‍ഡിങ്ങ് കണ്ടു.

ഡൈവിങ്ങിലൊന്നും അത്ര വശമില്ലെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പറ്റിയതായിരുന്നു എന്നും ഇതോടൊപ്പം ചേര്‍ക്കുന്നു (രണ്ടായിരങ്ങളിലേക്ക് കടന്നതോട് കൂടി യുവരാജ് സിങ്, മുഹമ്മദ് കൈഫ്, സുരേഷ് റൈന പോലുളളവരുടെ വരവോട് കൂടി ഇന്ത്യന്‍ ഫീല്‍ഡിങ്ങ് ലോക നിലവാരത്തില്‍ കൂടുതല്‍ പുരോഗതി കൈവരിച്ചു എന്നും പറയാം.)

എന്തായാലും, തന്റെ മികച്ച ക്യാപ്റ്റന്‍സിക്കൊപ്പം കൈക്കുഴ കൊണ്ടുള്ള അങ്ങേ അറ്റത്തെ പതിപ്പുമായി സ്‌റ്റൈലിഷ് ബാറ്റിങ്ങിലൂടെ കളം നിറഞ്ഞിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ കളിയിലെ മറ്റൊരു മാനം എന്നുള്ളത് അദ്ദേഹത്തിന്റെ സമപ്രായക്കാരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മികച്ച ഫീല്‍ഡിങ്ങ് തന്നെയായിരുന്നു..

അക്കാലത്ത് അജയ് ജഡേജയ്ക്കൊപ്പം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. തന്റെ മികച്ച റിഫ്‌ലെക്‌സുകള്‍ ഉപയോഗിച്ച് സ്ലിപ്പ് കോര്‍ഡനിലെ ചില മികച്ച ക്യാച്ചുകള്‍ എടുക്കാനും, ചില അതിശയിപ്പിക്കുന്ന റണ്‍ ഔട്ടുകളെ ബാധിക്കാനും അസ്ഹറിന് കഴിഞ്ഞിരുന്നു..

അദ്ദേഹത്തിന്റെ ഒറ്റക്കയ്യന്‍ ഫ്‌ലിക് ത്രോ നിരവധി ബാറ്റ്‌സ്മാന്‍മാര്‍ക്ക് പുറത്തേക്കുളള വഴിവെക്കുകയും എതിര്‍ ടീം ആരാധകരെ നിശബ്ദരാക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (156) എടുത്ത ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്ലോസ് ഫീല്‍ഡറായി അദ്ദേഹം അറിയപ്പെടുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍