INDIAN CRICKET: സ്റ്റാര്‍ക്കിന് പന്തെറിയാന്‍ എറ്റവുമിഷ്ടം ആ ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ, ആ താരം എപ്പോഴും അവന്റെ കെണിയില്‍ കുടുങ്ങും, തുറന്നുപറഞ്ഞ് ഓസീസ് താരം

ടെസ്റ്റ് കരിയറില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങില്‍ മികച്ച റെക്കോഡുളള താരമാണ് വിരാട് കോഹ്ലി. 2000 റണ്‍സും ഒമ്പത് സെഞ്ച്വറികളും കോഹ്ലി ഓസീസിനെതിരെ നേടിയിട്ടുണ്ട്. 22ാം വയസില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയില്‍ വച്ച് നാല് സെഞ്ച്വറികളാണ് കോഹ്ലി നേടിയിരുന്നത്. താരത്തിന്റെ പ്രകടനമികവില്‍ ഓസീസിനെതിരെ അന്ന്‌ ഇന്ത്യ ചരിത്രവിജയവും നേടിയിരുന്നു. ഈ സമയത്ത് തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് വിരാട് കോഹ്ലിയോട് വലിയ ബഹുമാനം തോന്നിതുടങ്ങിയിരുന്നു.

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പന്തെറിയാന്‍ എറ്റവും ഇഷ്ടം വിരാട് കോഹ്ലിക്കെതിരെ ആയിരുന്നുവെന്ന് പറയുകയാണ് സ്റ്റാര്‍ക്കിന്റെ ഭാര്യയും ക്രിക്കറ്ററുമായ അലീസ ഹെയ്‌ലി. കോഹ്ലിക്കെതിരെ ഓഫ് സ്റ്റമ്പിന് സമീപത്തുകൂടെ പന്തെറിയുന്നത് സ്റ്റാര്‍ക്കിന് ഇഷ്ടമാണ്. ചില സമയത്ത് കോഹ്ലി അത് കളിക്കുമെങ്കിലും ബാക്കി മിക്ക സമയങ്ങളിലു  അദ്ദേഹം പെട്ടെന്ന് പുറത്താവുന്നു.

വിരാട് കോഹ്ലിക്ക് ഓഫ് സ്റ്റമ്പിന് സമീപത്തുകൂടെ പോവുന്ന പന്ത് നേരിടുന്നതില്‍ സാങ്കേതിക പിഴവുണ്ടെന്ന് എല്ലാവരും പറയുന്നു. അതേ, കാരണം അദ്ദേഹം ആ പന്ത് അടിക്കാന്‍ ആഗ്രഹിക്കുന്നു. അതാണ് അദ്ദേഹം തന്റെ കരിയറില്‍ ഉടനീളം ചെയ്തിട്ടുളളത്, സ്റ്റാര്‍ക്കിന്റെ ഭാര്യ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.