ഇന്ത്യയുടെ തലവേദന, ആഫ്രിക്കയുടെ ഭാഗ്യം

ജോസ് ജോർജ്

തോൽവി ഉറപ്പിച്ചതിനാൽ തന്നെ സസെക്സ് ഡ്രസിങ് റൂമിലെ മുഖങ്ങളിൽ അസ്വസ്ഥത വ്യക്തമായിരുന്നു. കൗണ്ടി ചാമ്പ്യൻഷിപ്പിലെ പ്രധാനപ്പെട്ട മത്സരത്തിൽ ഹാംഷെയറിനെ നേരിടുമ്പോൾ മത്സരത്തിന്റെ ഒരു ഭാഗത്തും ആധിപത്യം നേടാൻ സസെക്സ് ടീമിനായിരുന്നില്ല. അവസാന ദിനം എത്രയും വേഗം മത്സരം തീർക്കാൻ ഉറപ്പിച്ചിറങ്ങിയ ഹാംഷെയർ സ്വപ്നങ്ങൾക്ക് വെല്ലുവിളി ആയത് ഒരു മുപ്പത്തിയെട്ടുകാരനാണ്. വിക്കറ്റുകൾ ഓരോന്നായി പൊഴിഞ്ഞുവീഴുമ്പോളും പിടിച്ച് നിന്ന ആ മനുഷ്യൻ ഒരിക്കലും തകരാത്ത പാറ പോലെ ഉറച്ച് നിന്നപ്പോൾ സസെക്സിന് ലഭിച്ചത് വിജയതുല്യമായ സമനില. ക്രിക്കറ്റിന്റെ എല്ലാ ബാലപാഠങ്ങളും കോർത്തിണക്കി 278 പന്തുകളിൽ നിന്ന് 37 റൺസെടുത്ത ആ ഇന്നിങ്സിനെ ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആ ബാറ്റിങ്ങിന്റെ അഴക് ഒന്നും നഷ്ടപ്പെടില്ല എന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ചു.അതെ സാക്ഷാൽ ഹാഷിം അംല

ലാൻസ് ക്ലൂസ്നർ,ബാരി റിച്ചാർഡ്‌സ് തുടങ്ങിയ മഹാന്മാർ പഠിച്ച ഡർബൻ ഹൈ സ്കൂളിൽ നിന്ന് തന്നെയായിരുന്നു അംലയുടെയും ക്രിക്കറ്റ് കരിയറിന്റെയും തുടക്കം . സ്കൂളിലെ സീനിയർ ചേട്ടന്മാർ അംലയുടെ മികവ് മനസിലാക്കി തങ്ങളുടെ കൂടെ കളിക്കാൻ നിർബന്ധിക്കുമായിരുന്നു . സ്കൂൾ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ എത്തിച്ചത് ക്വാസുലു-നടാൽ ഡോൾഫിൻസ് എന്ന പ്രൊഫെഷണൽ ക്ലബ്ബിലാണ് . ക്ലബ്ബിലെ പരിശീലന നാളുകളിലാണ് 2002 ലാണ് സൗത്താഫ്രിക്കയുടെ അണ്ടർ 19 ടീമിന്റെ നായകനായി ക്ഷണം കിട്ടുന്നത്. ടീമിനെ ഫൈനൽ വരെ താരത്തിന്റെ നായക മികവിന് വലിയ പ്രശംസ കിട്ടിയിരുന്നു. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളും തുടർന്നപ്പോൾ താരത്തെ ആരാധകർ “W. G.”എന്ന് വിളിച്ചു,ക്രിക്കറ്റിന്റെ പിതാവ് എന്ന് അറിയപ്പെട്ട W. G. ഗ്രേസിനെ ഓർത്തുകൊണ്ടാണ് അംലയെ അവർ അങ്ങനെ വിളിച്ചത് . അത് താരത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു

ഇന്ത്യക്ക് എതിരെ അരങ്ങേറ്റം കുറിച്ച അംല ഹോം- എവേ എന്ന വ്യത്യാസമില്ലാത റൺസുകൾ വാരികൂടിയപ്പോൾ സൗത്ത് ആഫ്രിക്കക്ക് ലഭിച്ചത് ഏറ്റവും വിശ്വസ്തനായ താരത്തെയാണെന്ന് നിസംശയം പറയാം. ഒരു ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന് മുദ്രകുത്തപ്പെട്ടതിനാൽ തന്നെ ഏകദിനത്തിൽ അരങ്ങേറാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു താരത്തിന്. ലേറ്റായി വന്നാലും സ്റ്റൈൽ ആയിട്ടുള്ള ആ വരവിൽ പിന്നീട് നടന്നത് ചരിത്രമായി മാറി. വേഗത്തിൽ 2000 മുതൽ 7000 വരെയുള്ള റൺസ് ഏറ്റവും വേഗത്തിൽ സ്കോർ ചെയ്ത റെക്കോർഡും താരം സ്വന്തമാക്കി.സ്ഥിരത ആയിരുന്നു താരത്തിന്റെ നേട്ടങ്ങളിലെ പ്രധാന കാരണം. തോൽക്കുമെന്ന് ഉറപ്പിച്ച പല മത്സരങ്ങളിലും ടീമിനെ കരകയറ്റാൻ അംലക്ക് സാധിച്ചു.

ഏകദിനത്തിൽ നേരത്തെ അരങ്ങേറിയുരുന്നെങ്കിൽ ഒരുപക്ഷെ താരത്തിന്റെ കൈയിൽ ഭദ്രമായിപല റെക്കോർഡുകളും ഇരിക്കുമായിരുന്നു . എങ്കിലും അംല എന്ന ക്ലാസിക് ബാറ്സ്മാനെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല