ഷെയിൻ വോണിനൊപ്പം ഇനി ബുംറയും, ചരിത്രത്തിന്റെ ഭാഗമായി മാറി താരം; സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

എക്സ്പ്രസ് പേസർ ജസ്പ്രീത് ബുംറ, കേപ്ടൗണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ പട്ടികയിൽ ഷെയ്ൻ വോണിനെയും കോളിൻ ബെല്ലത്തിന്റെയും ഒപ്പം ചേർന്നിരിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയെ തകർത്തു.

രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ വീണ നാല് പ്രോട്ടീസ് വിക്കറ്റുകളും വലംകൈയ്യൻ പേസർ വീഴ്ത്തി. ശേഷം 30-കാരനായ ഇന്ത്യൻ ബൗളർ തന്റെ 32-ാം ടെസ്റ്റിൽ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും പൂർത്തിയാക്കി. ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്ൻ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തിൽ ബുംറ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ മൂന്നാമതാണ് വലംകൈയ്യൻ പേസർ. വെറ്ററൻമാരായ അനിൽ കുംബ്ലെ (45 വിക്കറ്റ്), ജവഗൽ ശ്രീനാഥ് (43 വിക്കറ്റ്) എന്നിവരാണ് താരത്തിന് മുന്നിൽ ഉള്ളത്.

2018 ൽ ദക്ഷിണാഫ്രിക്കക്ക് എതിരെ പരമ്പരയിൽ കളിക്കാൻ എത്തിയപ്പോൾ ബുംറയെ എല്ലാവരും അന്ന് ട്രോളിയിരുന്നു. ഈ പയ്യൻ ഒരുപാട് മുന്നോട്ട് പോകില്ല എന്നൊക്കെ എല്ലാവരും അന്ന് കളിയാക്കി. ഇപ്പോഴിതാ അതെ ബുംറ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എ ട്രൂ ക്ലാസ് ബോളർ എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിച്ചത്.

ജസ്പ്രീത് ബുംറയെ കൂടാതെ മുകേഷ് കുമാറും മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുവശത്ത്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, തിളങ്ങി.