ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ ഇന്ത്യയെ കുറിച്ചുള്ള ആ ധാരണ കുഴിച്ചുമൂടപ്പെട്ടു; വിലയിരുത്തലുമായി അമ്പാട്ടി റായിഡു

അഹമ്മദാബാദ് പിച്ച് ലോകകപ്പ് ഫൈനലിന് അനുയോജ്യമായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ചതിന് ശേഷം തോല്‍വിയോടെ പ്രചാരണം അവസാനിപ്പിക്കുന്നത് നിര്‍ഭാഗ്യകരമായി തോന്നിയെന്നും എന്നിരുന്നാലും ടീമിനെ കുറിച്ച് എല്ലാവരും അഭിമാനിക്കണമെന്നും റായിഡു പറഞ്ഞു.

പിച്ച് മന്ദഗതിയിലുള്ളതും അലസതയുള്ളതുമായിരുന്നു, അതുപോലൊരു ട്രാക്കില്‍ നിങ്ങള്‍ ഫൈനല്‍ കളിക്കില്ല. ഒരു സാധാരണ ട്രാക്ക് തന്നെ നല്ലതായിരിക്കുമെന്നതിനാല്‍ ഇത് ആരുടെ ആശയമാണെന്ന് എനിക്കറിയില്ല. ഇതൊരു നല്ല വിക്കറ്റായിരിക്കുമെന്ന് കരുതിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

കളിയുടെ മുഴുവന്‍ സമയത്തും പിച്ച് ഒരുപോലെയായിരുന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ അത് പരന്നതാണ്. ഒരു വലിയ ടോട്ടല്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഷോട്ടുകള്‍ക്കായി പോയി, അതാണ് എല്ലാ പിഴവുകളും സംഭവിച്ചത്- റായിഡു പറഞ്ഞു.

പിച്ച് ഒരുക്കുന്നതില്‍ ഇന്ത്യ ഇടപെട്ടന്ന പൊതുധാരണ മത്സരം കഴിഞ്ഞതോടെ  കുഴിച്ചുമൂടപ്പെട്ടെന്ന് റായുഡു പറഞ്ഞു. ‘ഹോം ടീമിന് ഒന്നും പറയാനില്ല. ടോസ് ഫാക്ടര്‍ ഒന്നും കളിക്കാതെ ഒരു മികച്ച വിക്കറ്റ് ആവണമായിരുന്നു. സ്ലോ ട്രാക്ക് തയ്യാറാക്കാന്‍ ആരെങ്കിലും മനപ്പൂര്‍വ്വം ഇത് ചെയ്താണെങ്കില്‍ ഞാന്‍ അതിനെ മണ്ടത്തരം എന്ന് വിളിക്കും’ റായിഡു കൂട്ടിച്ചേര്‍ത്തു.