മങ്കിഗേറ്റ് കാലങ്ങൾക്ക് ശേഷം ക്ലോസ് ഫ്രണ്ട്‌സ് ആയി, തനിക്കൊരു ഷോക്കായിപ്പോയെന്ന് ഹർഭജൻ

ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ് ആൻഡ്രൂ സൈമണ്ട്സിന്റെ മരണവാർത്ത. ക്രിക്കറ്റ് ലോകത്തുനിന്നും അനേകം ആളുകളാണ് താരത്തിന്റെ ഓർമകളിൽ പങ്കുചേരുന്നത്. ഇതിൽ വലിയ ഞെട്ടലോടെ അനുശോചനം രേഖപ്പെടുത്തിയ ഒരാളാണ് ആൻഡ്രൂവുമായി എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന് ഹർഭജൻ സിങ്. സൈമൺസിന്റെ അപ്രതീക്ഷിതമായ വിയോ​ഗം തനിക്കൊരു ഷോക്കായിപ്പോയെന്ന് താരം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയെന്നും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മങ്കിഗേറ്റ് വിവാദത്തിലൂടെ വലിയ ശത്രുക്കളായിരുന്ന ഇരുവരും ഐ.പി.എലിൽ ഒരു ടീമിലെത്തിയതോടെയാണ് പിണക്കം മറന്നത്.

“ആൻഡ്രൂ സൈമണ്ട്സിന്റെ പെട്ടെന്നുള്ള വിയോഗം കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയി. സൈമണ്ട്സിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു”. ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

2008 ഓസ്‌ട്രേലിയൻ പരമ്പരയിലാണ് വിവാദം അരങ്ങേറുന്നത്. ഹർഭജൻ തന്നെ വംശീയാധിക്ഷേപം നടത്തി എന്ന സൈമണ്ട്സിന്റെ ആരോപണം ആ ടെസ്റ്റിനെ പ്രശസ്തമാക്കി. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഹർഭജനും പറഞ്ഞു. എന്തായാലും വലിയ ശിക്ഷ കിട്ടാതെ ഹർഭജൻ രക്ഷപെട്ടു. തന്റെ കരിയറിനെ ഈ സംഭവം ബാധിച്ചെന്ന് ആൻഡ്രൂ പിന്നീട് പറഞ്ഞു. 2011ലെ ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രു സൈമൺസും ഹര്‍ഭജന്‍ സിങും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഹർഭജൻ തന്നോട് എവെ സംഭവുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞെന്നും സൈമണ്ട്സ് പറഞ്ഞു.

എന്തായാലും വിവാദത്തിലൂടെ ഓർക്കുന്ന ഇവരുടെ ബന്ധം വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളുടെ പോലെയായി.