ഏകദിന ലോകകപ്പ്; പാകിസ്ഥാനെതിരെ അട്ടിമറി വിജയം നേടി അഫ്ഗാനിസ്ഥാൻ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തിൽ പാകിസ്ഥാനെതിരെ അട്ടിമറി വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാൻ. ഏഴ് പന്തുകൾ ശേഷിക്കെ അവസാന പന്തിൽ ഫോറടിച്ചാണ് അഫ്ഗാൻ വിജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ നേടിയെടുത്തത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.

പിന്നീട് വന്ന റഹ്മത്ത് ഷായും(77*) ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഷിദിയും(48*) കൃത്യമായ ലക്ഷ്യബോധത്തോടെ ക്രീസിൽ നിലയുറപ്പിച്ചപ്പോൾ
രണ്ടാമതും ലോകകപ്പിലെ അട്ടിമറി പോരാട്ടം തുടർക്കഥയാക്കുകയാണ് അഫ്ഗാൻ ചെയ്തത്.

ക്യാപ്റ്റൻ ബാബർ അസമിന്റെ അർദ്ധസെഞ്ച്വറിയാണ് പാകിസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്. ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്‌സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാൽ ഇന്നത്തെ തോൽവിയോട് കൂടി പോയന്റ് പട്ടികയിൽ താഴേയ്ക്കിറങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ