ഇഷ്ടപ്പെട്ടവരെ ടീമില്‍ കയറ്റാനോ? ചട്ടം ലംഘിച്ചു സെലക്ഷന്‍ കമ്മറ്റിയില്‍ ഗാംഗുലി പങ്കെടുക്കുന്നു ?

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടപടികളില്‍ കൈകടത്തുന്നതായി മുന്‍ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലിയ്ക്ക് എതിരേ ആരോപണം. വിരാട് കോഹ്ലിയുടെ നായകസ്ഥാനവുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് വീണ്ടും സൗരവ് ഗാംഗുലിയുടെ പേര് വീണ്ടും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നത്.

ഗാംഗുലി ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റാണ് വെളിയില്‍ വന്നിരിക്കുന്നത്. സെലക്ഷന്‍ കമ്മറ്റി യോഗങ്ങളില്‍ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി നിര്‍ബ്ബന്ധപൂര്‍വ്വം പങ്കെടുക്കുന്നു എന്നാണ് ആരോപണം. സെലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയും പങ്കെടുക്കേണ്ട യോഗത്തിലാണ് പതിവ് തെറ്റിച്ച് ബിസിസിഐ അദ്ധ്യക്ഷനും പങ്കെടുക്കുന്നത്്. ഇത് ചട്ടവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്.

സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ റോളില്ലാത്ത പ്രസിഡന്റ് ബിസിസഐയുടെ ഉന്നതരുടെ അറിവോടെ യോഗത്തില്‍ പങ്കെടുക്കുകയും ടീം തെരഞ്ഞെടുപ്പില്‍ കൈ കടത്തുന്നതുമായാണ് വിവരം. ട്വീറ്റിന് പിന്നാശല ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ടീം സെലക്ഷന്‍ നടത്താനുള്ള ചുമതല സെലക്ടര്‍മാര്‍ക്കാണ് എന്നിരിക്കെയാണ് ഗാംഗുലിയുടെ കൈകടത്തല്‍.

ചില താരങ്ങളെ മനഃപൂർവം ഒഴിവാക്കുകയും ചിലരെ വിശ്രമം എന്ന പേരിൽ തഴയുകയും ചെയ്യുന്നു എന്നതൊക്കെയാണ് ഉയർന്നുവരുന്ന ആരോപണങ്ങളിൽ ചിലത്.

കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കെട്ടടങ്ങുമ്പോഴാണ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണം ഉയരുന്നത്.