ക്രിക്കറ്റിനു മാത്രമായി ഒരു സ്റ്റേഡിയം, കേരളത്തിന് ഫണ്ട് അനുവദിച്ച് ബി.സി.സി.ഐ, സ്ഥലം ഏറ്റെടുക്കല്‍ വരെ എത്തി കാര്യങ്ങള്‍

കേരളത്തിനു ആദ്യമായി ക്രിക്കറ്റിനു വേണ്ടി മാത്രം ഒരു സ്റ്റേഡിയം ആണ് ഈ വര്‍ഷത്തെ ലക്ഷ്യമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. ബിസിസിഐയില്‍നിന്നും ഫണ്ട് അലോട്ട് ചെയ്തുവെന്നും സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണെന്നും ബിനീഷ് പറഞ്ഞു.

ക്രിക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കെല്ലാത്തിനും ഉപരിയായി കേരളത്തിനു ആദ്യമായി ക്രിക്കറ്റിനു വേണ്ടി മാത്രം ഒരു സ്റ്റേഡിയം ആണ് ഈ വര്‍ഷത്തെ ലക്ഷ്യം. ബിസിസിഐയില്‍ നിന്നും ഫണ്ട് അലോട്ട് ചെയ്തു. ഞങ്ങള്‍ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. സര്‍ക്കാറുമായി ചേര്‍ന്ന് സ്ഥലം കണ്ടെത്തി 4 വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കും.

ഇപ്പോള്‍ ക്രിക്കറ്റിനു മാത്രമായിട്ടൊരു സ്റ്റേഡിയമില്ല, മള്‍ട്ടി സ്റ്റേഡിയങ്ങളെ കണ്‍വേര്‍ട്ട് ചെയ്താണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ മാച്ചുകള്‍ ഇവിടെ വരാത്തത്. ഭാവിയില്‍ ടെസ്റ്റ് സ്റ്റേഡിയമാക്കി ഉയര്‍ത്താനും ലക്ഷ്യം വെയ്ക്കുന്നുണ്ട്. വലിയ മാറ്റത്തിലേക്ക് ആണ് ഇനി കേരളം സഞ്ചരിക്കുക- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനീഷ് കോടിയേരി പറഞ്ഞു.

കൊച്ചി, നെടുമ്പാശേരിയിലായിരിക്കും സ്റ്റേഡിയം പണി കഴിപ്പിക്കുക. ഐപിഎല്‍ താരലേലത്തിനായി കഴിഞ്ഞ മാസം കൊച്ചിയിലെത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെസിഎ ഭാരവാഹികള്‍ക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചിരുന്നു. മുന്‍പ് ഇടകൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്നങ്ങളെ തുടര്‍ന്നാണ് നെടുമ്പാശേരിയിലേക്ക് മാറ്റുന്നത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള പ്രദേശം 30 ഏക്കറാണുള്ളത്. ദേശീയ പാതയും സമീപ പ്രേദശത്തുകൂടെ കടന്നുപോകുന്നുണ്ട്. സാഹചര്യങ്ങളെല്ലാം അനൂകൂലമായ സ്ഥിതിക്ക് സ്റ്റേഡിയം ഇവിടെ തന്നെ പൂര്‍ത്തിയാക്കിയേക്കും. പരിശോധനയില്‍ ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തി അറിയിച്ചതാണ് വിവരം. സ്ഥലം വിട്ടുകൊടുക്കാന്‍ ഭൂവുടമകളും തയ്യാറാണ്.