മരണ ശയ്യയില്‍ കിടന്ന ഏകദിന ക്രിക്കറ്റിന്റെ സിരകളില്‍ ശ്വേതരക്താണുക്കള്‍ കുത്തിവെച്ച് ജീവന്‍ നല്‍കിയ ഒരു മത്സരം!

ഓര്‍മ്മകളില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന രണ്ട് ന്യൂസ്ലാന്റുകാരുണ്ട്. പ്രാതാപത്തിന്റെ എവറസ്റ്റ് കൊടുമുടിയേറി നിന്ന ഓസ്‌ട്രേലിയന്‍ ആധിപത്യത്തെ, സെഡന്‍ പാര്‍ക്കിന്റെ ലോങ്ങ് ഓണിനും, ലോങ്ങ് ഓഫിനും, മിഡ് വിക്കറ്റിനും മീതെയുള്ള കറുത്ത ആകാശത്തിന് കുറുകെ തുടരെ തുടരെ പടുകൂറ്റന്‍ സിക്‌സറുകള്‍ക്ക് പറത്തികൊണ്ട്, 116/5 എന്ന അവസ്ഥയില്‍ നിന്നും, സ്വപ്നങ്ങള്‍ക്ക് പോലും സ്പര്‍ശിക്കാനാവാത്ത അകലത്തിലുണ്ടായിരുന്ന 346 എന്ന വലിയ വിജയലക്ഷ്യത്തിലേക്കു ചെയ്സ് ചെയുന്ന ക്രയ്ഗ് മക്മില്ലനായിരുന്നു അതില്‍ ഒന്നാമന്‍. വിജയവഴിയില്‍ മക്മില്ലന്‍ വീണുപോയിട്ടും, ദൃഢനിശ്ചയത്തോടെ ന്യൂസ്ലാന്റിനെ വിജയത്തിലെത്തിക്കുന്നൊരു ബ്രണ്ടന്‍ മക്കല്ലമായിരുന്നു അതില്‍ രണ്ടാമന്‍.

കാണ്‍പൂരില്‍ പന്ത് കുത്തിതിരിയുന്ന പിച്ചില്‍ അശ്വിന്റെയും , ജഡേജയുടെയും , അക്‌സറിന്റെയും 91 പന്തുക്കളെ അതിജീവിച്ചു മത്സരം രക്ഷിച്ചെടുക്കുന്ന രാഹുല്‍ ദ്രാവിഡിയന്‍ ഭാവം ഉപേക്ഷിച്ച്, ബൗളര്‍മാരെ ബൗണ്ടറിയിലേക്ക് തുടരെ പായിക്കുന്ന സച്ചിനിലേക്ക് ഭാവമാറ്റം നടത്തുന്നൊരു രചിനും, 2019 ലോക കപ്പില്‍ എവിടെയാണോ നിര്‍ത്തിയത്, അവിടെ നിന്നും പുനരാരംഭിക്കുന്നൊരു നീഷവും ചേര്‍ന്ന്, ധരംശാലയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 389 എന്ന റണ്‍മല കൂസലൊന്നുമില്ലാതെ ചെയ്സ് ചെയ്യുന്നത് കണ്ടപ്പോള്‍, മഗ്മില്ലനും, മക്കല്ലവും ചേര്‍ന്ന് പൊരുതിയ പതിനാറുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഹാമില്‍ട്ടനിലെ ആ രാത്രിയുടെ സുഖമുള്ള ഓര്‍മ്മകള്‍ എന്നിലുണര്‍ന്നിരുന്നു.

വിജയത്തിനടുത്ത് നീഷം പൊരുതി വീണപ്പോഴും, എന്നിലെ ക്രിക്കറ്റ് പ്രേമിയുടെ മനസ് നിറഞ്ഞിരുന്നു. മരണ ശയ്യയില്‍ കിടന്ന ODI ക്രിക്കറ്റിന്റെ സിരകളില്‍ ശ്വേതരക്താണുക്കള്‍ കുത്തിവെച്ച് ജീവന്‍ നല്‍കിയ ഒരു മത്സരമാണ് കഴിഞ്ഞത്.

ഹെഡ്ഡിന്റെ തിരിച്ചുവരവും, ബാക്ക് എന്‍ഡില്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന മാക്‌സവെല്ലിന്റെ ഫോമും, മദ്ധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കളി പിടിച്ചെടുക്കുന്ന സാമ്പയും ചേരുമ്പോള്‍ ഓസ്‌ട്രേലിയ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഷാഹിന്‍ ഷാ അഫ്രീഡിയെപോലെ തന്റെ ഡെഡ്‌ലി ഇന്‍സ്വിങ്ങര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും കൈമോശം വന്നുവെന്ന് തോന്നുന്നു. അവസാന ഓവറുകളിലെ പാറ്റ് കമ്മിന്‍സിന്റെ പെര്‍ഫെക്ട് ഫീല്‍ഡ് പ്ലേസ്‌മെന്റുകള്‍ ഓസ്‌ട്രേലിയന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. ബാബര്‍ അസമിന് വേണേല്‍ കണ്ടു പഠിക്കാം.

ലോകകപ്പ് കൂടുതല്‍ ആവേശത്തിലേക്ക് വഴിമാറുകയാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസ്ലാന്റിനുമൊപ്പം, ഇംഗ്‌ളീഷ് ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കുന്ന സൗത്ത് ആഫ്രിക്കയും അവസാന നാലില്‍ എത്തുമെന്ന് കരുതുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍