ഫീല്‍ഡര്‍മാരുടെ വിടവിലൂടെ അതിര്‍ത്തി കടത്തുന്ന പല റിസ്റ്റി ഷോട്ടുകള്‍, അയാള്‍ തന്റെ കാലഘട്ടത്തേക്കാള്‍ എത്രയോ മുന്നിലായിരുന്നു

അബ്ദുള്‍ ആഷിഖ് ചിറക്കല്‍

ഗ്വാളിയോര്‍, മാര്‍ച്ച് 5, 1993, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരം. ഏകദിന പരമ്പരക്ക് മുമ്ബ് നടന്ന ടെസ്റ്റ് പരമ്പരയില്‍ 3-0ന് തകര്‍ന്ന ഇംഗ്ലണ്ടിന് മുഖം രക്ഷിക്കാന്‍ ഉള്ള അവസാന അവസരം.

ടെസ്റ്റിന് ശേഷമുള്ള 7 മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലെ അഹമ്മദാബാദില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടു. അങ്ങനെ 6 മത്സരങ്ങള്‍ ആയി ചുരുങ്ങിയ പരമ്പരയില്‍ 3-2 ന് ഇംഗ്ലണ്ട് മുന്നിട്ട് നില്‍ക്കുന്നു.

ഗ്വാളിയോറില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ ജയിച്ചാല്‍ ടെസ്റ്റില്‍ ഏറ്റ അപമാനം മാറ്റിയെടുക്കാന്‍ ഇംഗ്ലണ്ടിന് കഴിയും, അതേസമയം ഇന്ത്യക്കാണെങ്കില്‍ പരമ്പര സമനിലയിലാക്കി ഏകദിന പരമ്പര തോല്‍വി ഒഴിവാക്കുക. ഇരു ടീമുകളെയും സംബന്ധിച്ച് ഒരു വിര്‍ച്വല്‍ നോക്ക്ഔട്ട് മാച്ച്.

സമ്മര്‍ദങ്ങള്‍ നിറഞ്ഞ ഗ്വാളിയോര്‍ ഏകദിനത്തില്‍ ടോസ് നേടിയ ശേഷം ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയച്ചു. പൊതുവെ ബാറ്റ് ചെയ്യാന്‍ നല്ല വിക്കറ്റും പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഗ്രൗണ്ടും ആയിരുന്നു ഗ്വാളിയോര്‍.

മത്സരം ഓരോ ടീമിനും 48 ഓവറാക്കി ചുരുക്കി, ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഹിക്കിന്റെ സെഞ്ചുറിയുടെയും റോബിന്‍ സ്മിത്തിന്റെ അര്‍ദ്ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ 265 റണ്‍സ് അടിച്ചെടുത്തു. 5.5 റണ്‍സിന് മുകളില്‍ Req. run rate ഓടെ 266 റണ്‍സ് എന്ന ലക്ഷ്യമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. ഇന്നത്തെ ക്രിക്കറ്റില്‍ ഇതൊക്കെ വെറും നിസ്സാരം എന്ന് തോന്നുമെങ്കിലും 90കളുടെ തുടക്കത്തില്‍ ഒന്നോ രണ്ടോ പേരുടെ മികച്ച ഇന്നിങ്സ് കൊണ്ടേ എത്തിപ്പിടിക്കാന്‍ സാധ്യമാവുമായിരുന്നുള്ളു..

മാന്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ 24 ഓവറുകള്‍ക്ക് ശേഷം 99/2 എന്ന നിലയില്‍ വിനോദ് കാംബ്ലി കൂടി ഔട്ട് ആയപ്പോള്‍ ഇന്ത്യ അല്പം പരുങ്ങലില്‍ ആയി. RRR 6.9 ലെത്തി. 24 ഓവറില്‍ വേണ്ടത് 167 റണ്‍സ്. സമ്മര്‍ദ സാഹചര്യത്തിലും മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കേണ്ട ചുമതലയോടെ ക്യാപ്റ്റന്‍ അസ്ഹര്‍ മനോജ് പ്രഭാകറിന് കൂട്ടായി ക്രീസിലെത്തി. ഡെര്‍മോട് റീവിന്റെ പന്തില്‍ ബൗണ്ടറി നേടി അസ്ഹര്‍ തന്റെ വരവിന്റെ ഉദ്ദേശം ആദ്യം തന്നെ വ്യക്തമാക്കി. വിജയം അതെത്ര വിദൂരമാണെങ്കിലും അതില്‍ കുറഞ്ഞ മറ്റൊരു ദൗത്യവും തനിക്ക് തെളിയിക്കാനില്ല എന്ന ഉറച്ച വിശ്വാസത്തില്‍ അസ്ഹര്‍ തുടര്‍ന്നു.

ഇംഗ്ലീഷ് ആക്രമണത്തെ സധൈര്യം ഏറ്റെടുത്ത അസ്ഹറിന്റെ ബാറ്റില്‍ നിന്ന് തന്റെ വജ്രായുധമായ കൈക്കുഴ മാന്ത്രിക ശൈലിയില്‍, അനായാസത്തോടെ അതിര്‍ത്തികള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ടുകള്‍ പ്രവഹിച്ചു തുടങ്ങി. അര്‍ദ്ധ സെഞ്ച്വറി തികച്ചത് വെറും 34 പന്തില്‍. അപ്പോഴും 71 പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 83 റണ്‍സ് കൂടി വേണം. runrate നിരക്ക് കൂടിക്കൂടി വന്നു. അസ്ഹറിന്റെ ബാറ്റിങ്ങിന്റെ പ്രഹരം ശക്തിയായി..

മാല്‍കവും ലൂയിസും ഒക്കെ അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ ചൂട് അറിഞ്ഞു. റിസ്റ്റി ഷോട്ടുകള്‍ ഗ്രൗണ്ടിന്റെ പല ഭാഗത്തും അതിര്‍ത്തി കടന്നു. നന്നേ ഭാരം കുറഞ്ഞ നേര്‍ത്ത ബാറ്റ് ഉപയോഗിച്ച് സിക്‌സുകള്‍ പറത്തുന്നതും അതിശയത്തോടെ അല്ലാതെ നോക്കിനില്‍ക്കാന്‍ കഴിയില്ല.

ഇടക്ക് പ്രഭാകര്‍ ഔട്ട് ആയി സച്ചിന്‍ വന്നപ്പോഴും അസ്ഹര്‍ തന്റെ ദൗത്യം അവസാനിപ്പിച്ചില്ല. സച്ചിന്റെ മികച്ച പിന്തുണയും കിട്ടി. RRR 6-ല്‍ താഴെയായി! ഇംഗ്ലണ്ട് പതിയെ മത്സരം കൈവിട്ടു, അവരുടെ ആത്മവിശ്വാസം ചോരാന്‍ തുടങ്ങി. എന്തുചെയ്യണമെന്ന് അറിയാതെ തല കുനിച്ചു. ഇന്ത്യയുടെ ജയത്തിന് അല്‍പ സമയം മാത്രം ബാക്കി. അതിനിടയില്‍ സച്ചിനും ശേഷം വന്ന കപില്‍, അജയ് ശര്‍മ്മ എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും ഒരു വശത്ത് അസ്ഹര്‍ അചഞ്ചലനായി നിലനിന്നു.

തന്റെ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് മാത്രം അകലെ നില്‍ക്കേ കിരണ്‍ മോറെയുടെ ബൗണ്ടറിയിലൂടെ 46.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ 63 പന്തില്‍ 12 ഫോറും 1 സിക്‌സും സഹിതം 95 റണ്‍സുമായി പുറത്താകാതെ നിന്നു. മനോജ് പ്രഭാകറും (73) സച്ചിന്‍ ടെണ്ടുല്‍ക്കറും (34) അസ്ഹറിന് മികച്ച പിന്തുണ നല്‍കി 3-3 ന് പരമ്പര സമനിലയില്‍ എത്തിച്ചു..

ഇന്ത്യയുടെ ആദ്യ T20 മത്സരത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ തുടര്‍ന്നും നിരവധി ഇന്നിങ്സുകള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു.. സമ്മര്‍ദ്ദം ഏറെ നേരിടേണ്ട ചേസിങ്ങിലും ആ ബാറ്റിന് അതൊന്നും അലോസരപ്പെടുത്തിയിരുന്നില്ല. ഫീല്‍ഡര്‍മാരുടെ വിടവിലൂടെ അതിര്‍ത്തി കടത്തുന്ന പല റിസ്റ്റി ഷോട്ടുകള്‍ക്കും ഗാലറിയെ ആവേശം കൊള്ളിക്കുന്ന കൂറ്റന്‍ സിക്‌സുകളെക്കാള്‍ മനോഹരമായിരുന്നു. അദ്ദേഹത്തിന് മുമ്പും ശേഷവും ഒരുപാട് റിസ്റ്റി സ്‌പെഷ്യലിസ്റ്റ് batters വന്നെങ്കിലും ഇന്നും കൈക്കുഴയുടെ മാന്ത്രികന്‍ ഒരേയൊരു അസ്ഹര്‍ എന്ന ‘അജ്ജു ഭായ്’ മാത്രമാണ് ..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ 24 x 7