'രണ്ടു പേരെയും കഴുത്തിന് പിടിച്ച് പുറത്താക്കണം, സൂപ്പര്‍ ബാറ്റര്‍ അരങ്ങേറണം'; കടുത്ത ഭാഷ ഉപയോഗിച്ച് ഹാര്‍മിസണ്‍

ന്യൂസിലന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫോമിലല്ലാത്ത അജിന്‍ക്യ രഹാനെയെയും ചേതേശ്വര്‍ പുജാരയെയും ഒഴിവാക്കണമെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിന് അവസരം ഒരുക്കണമെന്നും ഹാര്‍മിസണ്‍ നിര്‍ദേശിച്ചു.

രഹാനെയയെും പുജാരയെയും സംബന്ധിച്ച ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നു. മുംബൈ ഇന്ത്യന്‍സിനുവേണ്ടി മുംബൈയില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവിന്
ഇരുവരും വഴിമാറിക്കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. തങ്ങളുടെ കാര്യം തീര്‍പ്പായെന്ന് പുജാരയും രഹാനെയും തിരച്ചിറിഞ്ഞതുപോലെ തോന്നുന്നു.കാണ്‍പുരില ആദ്യ ഇന്നിംഗ്‌സിനുശേഷം കളംവിടുമ്പോള്‍ ഇന്ത്യക്കുവേണ്ടിയുള്ള അവസാന തിരിച്ചുകയറല്‍ ആവും ഇതെന്ന് മനസിലാക്കിയതുപോലെ ഇരുവരും കാണപ്പെട്ടു- ഹാര്‍മിസണ്‍ പറഞ്ഞു.

പുജാര സെഞ്ച്വറി നേടിയിട്ട് 39 ഇന്നിംഗ്‌സുകള്‍ പിന്നിട്ടു. മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തെ സംബന്ധിച്ച് ഇതു വളരെ ദൈര്‍ഘ്യമേറിയ കാലയളവാണ്. എന്നിട്ടും കരുത്തുറ്റ ഇന്ത്യന്‍ ടീമില്‍ പുജാര ഇടം ഉറപ്പിക്കുന്നു. ഒരുപാട് കളിക്കാര്‍ക്ക് അവസരം നഷ്ടപ്പെടുന്നു. ചിലപ്പോള്‍ മുംബൈയില്‍ ഒരു അരങ്ങേറ്റക്കാരനേയോ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത ഒരു താരത്തെയോ ഇന്ത്യന്‍ നിരയില്‍ കണ്ടേക്കാമെന്നും ഹാര്‍മിസണ്‍ പറഞ്ഞു.