ഐപിഎല്‍ വാതുവെപ്പ്; മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികളടക്കം 27 പേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Delhi: IPL betting racket busted, 4 arrested - Crime News

ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. ഓണ്‍ലൈന്‍ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവര്‍ നടത്തിയത്. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഫൈനല്‍ മത്സരത്തിന് പിന്നാലെ ബംഗളുരു, അസം, മുംബൈ, ഡല്‍ഹി എന്നീ കേന്ദ്രങ്ങളില്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. രണ്ടാഴ്ച മുന്‍പ് സമാന സാഹചര്യത്തില്‍ രണ്ടുപേരെ ഡല്‍ഹിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.