യുവാവിന്റെ ആത്മഹത്യ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ പ്രതിപ്പട്ടികയില്‍

ഹിസാര്‍ സ്വദേശി പവന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ജോഗിന്ദര്‍ ശര്‍മ പ്രതിപ്പട്ടികയില്‍. ഹരിയാനയിലെ ഡിഎസ്പിയായ ജോഗീന്ദര്‍ ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ പ്രതികളായുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരിയാന പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഹിസാര്‍ സ്വദേശി ആത്മഹത്യ ചെയ്തത്. പിന്നാലെ ജോഗീന്ദര്‍ ശര്‍മ ഉള്‍പ്പെടെ ആറ് പേര്‍ മകനെ സ്വത്ത് തര്‍ക്ക കേസില്‍ മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് പവന്റെ മാതാവ് പരാതി നല്‍കി. ഇതിന്റെ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജോഗീന്ദറിനു പുറമെ, ഹോക്കി പരിശീലകന്‍ രാജേന്ദ്ര സിംഗ്, അജയ്വീര്‍, ഇശ്വാര്‍ ജാജരിയ, പ്രേം ഖാട്ടി, അര്‍ജുന്‍ എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ബന്ധവുമില്ലെന്നും പവന്‍ എന്ന വ്യക്തിയെ അറിയില്ലെന്നും ജോഗിന്ദര്‍ വ്യക്തമാക്കി.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന ഐസിസി ടി20 ഫൈനലില്‍ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ ജോഗീന്ദര്‍ ശര്‍മ്മയാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. പിന്നാലെയാണ് ഹരിയാന പൊലീസില്‍ ഡിഎസ്പിയായി ജോഗിന്ദറിന് നിയമനം ലഭിക്കുന്നത്. 2023ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അദ്ദേഹം വിരമിച്ചു.