മാനം നോക്കിയിരുന്നവര്‍ നിരാശരായി, ഉല്‍ക്കമഴ ഇനി എന്ന് കാണാം

ഉറക്കം മാറ്റിവച്ച് ആകാശവിസ്മയം കാണാനിരുന്നവരില്‍ പലര്‍ക്കും നിരാശയായിരുന്നു ഫലം. പെഴ്‌സിയിഡിസ് ഉല്‍ക്കാവര്‍ഷം ഇന്നലെ രാത്രി ഏറ്റവും നന്നായി കാണാനാകുമെന്ന ധാരണയിലായിരുന്നു ഏവരും. 13-ന് പുലര്‍ച്ചെയോടെയായിരിക്കും ഉല്‍ക്കവര്‍ഷം ഏറ്റവും നന്നായി അനുഭവപ്പെടുക എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

നിരാശരാകേണ്ടെന്നും വരുംദിവസങ്ങളിലും ഉല്‍ക്കാപതനം കാണാനാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ആഗസ്റ്റ് 13, 14 തിയതികളിലും കൂടുതല്‍ ഉല്‍ക്കകളെ കാണാനുള്ള സാധ്യതയുണ്ട്. ജൂലൈ 17-നാണ് പെഴ്‌സിയിഡിസ് ഉല്‍ക്കമഴ ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 24 വരെ കാണാനാകും.

ഈ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്. മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും.

വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.