വിഷുക്കണി ഒരുക്കാൻ പ്രവാസികൾ ; ടൺ കണക്കിന് കണിക്കൊന്നയും പഴവും പച്ചക്കറികളുമായി ഗൾഫ് മാർക്കറ്റുകളും

വിളവെടുപ്പിൻറെ വിഷുക്കാലം അരികിലെത്തി. മലയാളി എവിടെ ആയാലും കണി കാണുക പ്രധാനം തന്നെ. ഇത്തവണ പ്രവാസി മലയാളികൾക്ക് കണികാണാൻ വിദേശി കണിക്കൊന്നയും എത്തുന്നു. പെരുമാൾ ഫ്ലവേഴ്സ്, അവീർ പഴം, പച്ചക്കറി മാർക്ക്, ലുലു ഗ്രൂപ്പ് എന്നിവിടങ്ങളിൽ കൊന്നപ്പൂ ലഭ്യമാകും. ടൺ കണക്കിന് പൂക്കളാണ് വിഷു പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്നത്.

വിഷുകാലത്തേക്ക് വിയറ്റ്നാം, തായ്‌ലൻഡ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നും കൂടുതലായി കണിക്കൊന്ന എത്തിച്ചാണ് ലുലു ഗ്രൂപ്പ് കൊന്നപ്പൂ ക്ഷാമം പരിഹരിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്കായി 11,000 കിലോ കൊന്നപ്പൂക്കളാണ് ഇറക്കുമതി ചെയ്തത്. ലഭ്യതയനുസരിച്ച് ഇന്ത്യയിൽനിന്നും കണിക്കൊന്ന എത്തിക്കുന്നുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിൽ നിന്നുള്ള കൊന്നപ്പൂ കയറ്റുമതി കുറഞ്ഞതും കാണാനാകും.

ഇന്ത്യയിൽ നിന്ന് പൂക്കൾ യുഎഇയിൽ എത്തുമ്പോഴേക്കും പൂക്കൾ വാടി അടർന്നുപോകുന്നത് പതിവായതിനാലാണ് വിദേശ പൂക്കൾ പരീക്ഷിക്കാൻ ലുലു തീരുമാനിച്ചത്. ജിസിസിയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും കണിക്കൊന്ന ലഭിക്കും. പൂക്കളുടെ പായ്ക്കിംഗ് ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ്.

യുഎഇയിലേക്കു മാത്രമായി 3.5 ടൺ പൂക്കൾ എത്തിക്കുന്നുണ്ടെന്ന് പെരുമാൾ ഫ്ലവേഴ്സ് ഉടമ എസ്. പെരുമാൾ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ഓർഡർ ലഭിച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് ദിവസേന വിമാനത്തിൽ പൂക്കൾ എത്തിക്കുകയാണ് ഇവരുടെ പതിവ്. കിലോയ്ക്ക് 40 ദിർഹമാണ് (892 രൂപ) വില. 5 ദിർഹം,10 ദിർഹം എന്നിങ്ങനെ ചെറിയ പായ്ക്കറ്റുകളിലും ലഭിക്കും. മുല്ലപ്പൂ ഉൾപ്പെടെ മറ്റു പൂക്കളുമുണ്ട്. തൂശനില, കണ്ണിമാങ്ങ, ചക്ക, വെള്ളരി, പൈനാപ്പിൾ, പഴം, വാൽക്കണ്ണാടി തുടങ്ങിയവയും ഇത്തവണ എത്തിച്ചിട്ടുണ്ട്.

അതോടൊപ്പം പ്രവാസി മലയാളികളുടെ വിഷു വിഭവസമൃദ്ധമാക്കാൻ കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഗൾഫിൽ പറന്നിറങ്ങുന്നു. ലുലു ഗ്രൂപ്പ് മാത്രം 1250 ടൺ പച്ചക്കറികളും പഴങ്ങളുമാണ് വിമാനത്തിൽ എത്തിക്കുന്നത്. മറ്റു ഇറക്കുമതിക്കാരും കൂടി ചേരുമ്പോൾ ഇത് ഇരട്ടിയിലേറെ വരും.

കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങ, തൂശനില തുടങ്ങിയ സദ്യയ്ക്കും കൊന്നപ്പൂവടക്കം വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരിടത്ത് പ്രത്യേകം അലങ്കരിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. വിഷു സദ്യയും സാമ്പാർ, പാലട, ശർക്കര, പ്രഥമൻ, പാൽ, നെയ്, പഴം തുടങ്ങി ഓരോ വിഭവങ്ങളും തൂക്കി വാങ്ങാം. കസവ് മുണ്ട്, സാരി, പട്ടുപാവാട തുടങ്ങി വിഷുക്കോടികളും ആകർഷക നിരക്കിൽ ലഭ്യമാണ്. റമദാനിൽ എത്തിയ വിഷുവിന്റെ സദ്യ നോമ്പു തുറയോടനുബന്ധിച്ചാക്കി സാഹോദര്യത്തിന്റെ മാധുര്യം ആസ്വദിക്കാൻ കൂടിയുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ.