പാക് മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം

പാക് മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം. ഭീകരര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ആറ് താലിബാന്‍, ഹഖാനി ഗ്രൂപ്പ് നേതാക്കള്‍ക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തി. ഭീകരകര്‍ക്ക് വേണ്ടി പണപിരിവ് നടത്തുന്ന ഏര്‍പ്പാട് പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിരവധി പേരെയാണ് ഹഖാനി ഗ്രൂപ്പുകള്‍ തട്ടികൊണ്ടു പോയത്. കാബൂളിലെ ഇന്ത്യന്‍ മിഷനെതിരെ 2008ല്‍ ബോംബ് സ്‌ഫോടനം നടത്തിയവരാണ് ഹഖാനി ഗ്രൂപ്പ്. ഇവര്‍ നടത്തിയ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.

2018 ലെ ആദ്യ ട്വീറ്റിലൂടെയാണ് പാകിസ്താന്‍ ഭീകരെ സഹായിക്കുന്നതിനാല്‍ അവര്‍ നല്‍കുന്ന ധനസഹായം അമേരിക്ക അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.

അബ്ദുള്‍ സമദ് സാനി, അബ്ദുല്‍ ഖാദര്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപ്പല്‍സായ്, മൗലവി ഇനായത്തുള്ള, ഹഖാനി നേതാക്കളായ ഫാക്കിര്‍ മുഹമ്മദ്, ഗുലാം ഖാന്‍ ഹമീദി എന്നിവര്‍ക്കെതിരെയാണ് അമേരിക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇവരെ അമേരിക്ക അന്തരാഷ്ട്ര ഭീകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക് ഗവണമെന്റ് ഇവരെ അംഗീകരിച്ചതിനെയും യുഎസ് വിമര്‍ശിച്ചു.