അതിജീവിതയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞു, ഹര്‍ജി മറ്റൊരു ബഞ്ച് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞു. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജിയുടെ പിന്‍മാറ്റം. ഇത് മൂലം അതിജീവിതയുടെ ഹര്‍ജി വേറൊരു ബഞ്ച് പരിഗണിക്കും. ജഡ്ജിനെ വിശ്വാസമില്ലന്നും അത് കൊണ്ട് ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിണഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2020 ജനുവരി 29ന് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ വിചാരണക്കോടതി ജഡ്ജി അറിയിച്ചിരുന്നു. എന്നിട്ടും കോടതി രജിസ്റ്ററില്‍ ലാബ് ഡയറക്ടറുടെ കത്ത് ജഡ്ജി ‘എന്‍ട്രി’ ചെയ്തില്ല. മാത്രമല്ല, എഫ്എസ്എല്‍ ഡയറക്ടര്‍ ഹാഷ് വാല്യു മാറിയ കാര്യം അറിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥനെയും കത്ത് ഇന്‍ഡെക്സ് സെക്ഷനിലെ ക്ലാര്‍ക്കിനേയും അറിയിച്ചില്ലെന്നും അതിജീവിത ആരോപിച്ചു. ദൃശ്യങ്ങളിലെ കൃത്രിമത്വം അതിജീവിതയേയോ പ്രോസിക്യൂട്ടറേയോ അറിയിച്ചില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് കൊണ്ട് ജഡ്ജിന് കൃത്രിമത്വം കാട്ടാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഭാഗത്തിന് പൂര്‍ണ്ണമായും അനുകൂലം എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ജഡ്ജി പെരുമാറിയതെന്ന് അതിജീവിത ആരോപിക്കുന്നു.ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നും കൃത്യമായ അന്വേഷണത്തിന് വിചാരണ കോടതി തടസ്സം നില്‍ക്കുകയാണെന്നും അതിജീവിത ഹര്‍ജിയില്‍ അവര്‍ പറയുന്നു. വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചെന്നും എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.