കറുത്ത വര്‍ഗ്ഗക്കാരനോട് പൊലീസിന്റെ കൊടുംക്രൂരത; ശ്വാസംമുട്ടി ദാരുണാന്ത്യം

അമേരിക്കയിലെ മിനസോട്ടയില്‍ പൊലീസുകാരന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാരന് ദാരുണാന്ത്യം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചതാണ് മരണത്തിന് കാരണമായത്. പൊലീസ് ആളുമാറി പിടിച്ച ജോര്‍ജ് ഫ്‌ളോയിഡ് (48) ആണ് ക്രൂരകൃത്യത്തെ തുടര്‍ന്ന് മരിച്ചത്. സംഭവം വന്‍പ്രതിഷേധത്തിനു വഴിവെച്ചിരിക്കുകയാണ്.

പൊലീസ് ജോര്‍ജിനെ നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നി നിന്നു ശ്വാസം മുട്ടിക്കുകയായിരുന്നു. വേദനയെടുക്കുന്നെന്നും ശ്വാസംമുട്ടുന്നെന്നും വെള്ളം വേണമെന്നും ജോര്‍ജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷര്‍ട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചലനമറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരിച്ചു.

ഒരു റെസ്റ്റേറന്റിലെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നയാളാണു ജോര്‍ജ്. സ്ഥലത്തെ പലചരക്കുകടയിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ജോര്‍ജിനെ തെറ്റിദ്ധരിച്ചു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തേ തുടര്‍ന്ന് 4 പൊലീസുകാരെ പിരിച്ചുവിട്ടു.