ഭരണം തുടങ്ങും മുമ്പ് വീണു, ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍ എത്തുമോ? ആകാംക്ഷ

ധികാരമേറ്റ് രണ്ടുമാസം തികയുന്നതിന് മുമ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന അപഖ്യാതിയോടെയാണ് ലിസ് ട്രസിന്റെ പടിയിറക്കം. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ലിസിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ സാമ്പത്തിക വിദഗ്ദര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. നാല്‍പതു വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റതിലൂടെ കടന്നുപോവുകയാണ് ബ്രിട്ടന്‍. സാമ്പത്തിക പരിഷ്‌കാരത്തിന്റെ പേരില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ധനമന്ത്രി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു.

ലിസ് ട്രസിന്റെ രാജിയോടെ ബ്രിട്ടന്റെ അമരത്തേക്ക് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമാണ് ഋഷി സുനക്.ഫാര്‍മസിസ്റ്റായ അമ്മയ്ക്കും നാഷ്ണല്‍ ഹെല്‍ത്ത് ജനറല്‍ പ്രാക്ടീഷ്ണറായ പിതാവിന്റെയും മകനായി യുകെയിലാണ് ഋഷി സുനാക്ക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്റ്റാന്‍ഫോര്‍ഡില്‍ നിന്നുമാണ് വിദ്യാഭ്യാസം.

റിച്ച്മണ്ട് യോക്ക്‌ഷെയറില്‍ നിന്നും 2015-ലാണ് ഋഷി ആദ്യമായി എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൊവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴില്‍ നിലനിര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത് വന്‍ സ്വീകാര്യത നേടിക്കൊടുത്തു. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് തിരിച്ചടിയായി. സംഭവത്തില്‍ ലണ്ടന്‍ പോലീസ് സുനകിനെതിരെ കേസെടുത്തിരുന്നു.

Read more

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. കൃഷ്ണ, അനൗഷ്‌ക എന്നിവര്‍ മക്കളാണ്. അധികാരമേറ്റു 44ാം ദിവസമാണു ലിസ് ട്രസിന്റെ രാജി. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്.