പെരുന്നാൾ തിരക്ക്; സുരക്ഷ ശക്തമാക്കി വിവിധ എമിറേറ്റുകൾ

പെരുന്നാൾ ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് വിവിധ എമിറേറ്റുകൾ. ആഘോഷ വേളയിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ്  ലക്ഷ്യം.

നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കും. അപകടത്തിൽപെടുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.അപകടത്തിൽ പെടുന്നവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

യാത്രക്കാർ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനം ഓടിക്കണം. സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമങ്ങൾ പാലിക്കണം.അശ്രദ്ധമായി വാഹനമോടിക്കുക, ശബ്ദ മലിനീകരണമുണ്ടാക്കുക, അമിതവേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.

Read more

ജനങ്ങൾ കൂടുതലായി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും.പാർക്ക്, ബീച്ച്, തീം പാർക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാൾ ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെ മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം ഉണ്ടാകും.കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും ലൈഫ് ഗാർഡുകളെയും ബീച്ചുകളിൽ നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.