കുവൈറ്റില്‍ പള്ളികള്‍ തുറന്നു; കര്‍ശന നിയന്ത്രണങ്ങള്‍

മൂന്നു മാസത്തിന് ശേഷം കുവൈറ്റില്‍ കര്‍ശന നിയന്ത്രമണങ്ങളോടെ പള്ളികള്‍ തുറന്നു. ജനസാന്ദ്രത കുറഞ്ഞ പാര്‍പ്പിട മേഖലകളിലെ പള്ളികളാണ് ആദ്യഘട്ടത്തില്‍ ബുധനാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയോടെ തുറന്നത്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 900 ത്തോളം പള്ളികള്‍ അണുവിമുക്തമാക്കിയിരുന്നു. ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് പള്ളിയില്‍ പ്രവേശനം അനുവദിക്കുക. വീട്ടില്‍നിന്ന് അംഗശുദ്ധി വരുത്തിയും മുസല്ല കൈയില്‍ കരുതിയും വേണം എത്താന്‍. പരസ്പരം കെട്ടിപ്പിടിക്കുകയോ ഹസ്തദാനമോ അരുത്. മാസ്‌ക് ധരിച്ചിരിക്കണം.

അടുത്ത വെള്ളിയാഴ്ച മുതല്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ജുമുഅ പ്രാര്‍ത്ഥന പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇമാമിനും പള്ളി ജീവനക്കാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ദേശീയ ടെലിവിഷന്‍ ചാനലില്‍ ജുമാ ഖുതുബയും പ്രാര്‍ഥനയും തത്സമയം സംപ്രേക്ഷണം ചെയ്യും.