'അപകടകരമായ അവസ്ഥ മറികടന്നു'; സമ്പൂര്‍ണ കര്‍ഫ്യൂ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കുവൈറ്റ്

കോവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ രാജ്യം മറികടന്നതായി കുവൈറ്റ് സര്‍ക്കാര്‍. അപകടഘട്ടം തരണം ചെയ്ത സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഈ മാസം മുപ്പത്തൊന്നോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗത്തിലാണ് തീരുമാനം.

അഞ്ച് ഘട്ടങ്ങളിലായാണ് രാജ്യത്ത് മഹാമാരിയുടെ സാന്നിദ്ധ്യം വിലയിരുത്തിയത്. ആദ്യത്തേത്ത് അപകടം ഏറ്റവും കുറഞ്ഞ ഘട്ടവും അവസാനത്തേത് ഏറ്റവും അപകടകരവുമായ ഘട്ടവുമായിരുന്നു. അപകടഘട്ടം തരണം ചെയ്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ കര്‍ഫ്യൂ അവസാനിപ്പിച്ച് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിനായിരിക്കും ഭാഗിക കര്‍ഫ്യൂവിലേക്ക് രാജ്യം കടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ഇളവുകളും തുടര്‍നടപടികളും സംബന്ധിച്ച് ഉടന്‍ മന്ത്രിസഭ തീരുമാനമുണ്ടാകും. വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് രാജ്യം കാതോര്‍ക്കുന്നത്.