റെസ്റ്റോറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍ എന്നിവ വീണ്ടും തുറക്കുന്നു

എമിറേറ്റിലെ റെസ്റ്റോറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍ എന്നിവ വീണ്ടും തുറക്കുന്നതിനുള്ള ആവശ്യകതകളും നടപടിക്രമങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍ക്കുലറുകള്‍ പുറത്തിറക്കി. നിര്‍ദ്ദേശിക്കുന്ന ഉപാധികളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 3 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാം.

സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് ടെസ്റ്റുകള്‍ നടത്തണം. ശ്വസന പ്രശ്‌നങ്ങള്‍ കാണിക്കുന്ന ആരെങ്കിലും സ്റ്റാഫ് അംഗങ്ങളില്‍ ഉണ്ടെങ്കില്‍ അവരെ വീട്ടിലേക്ക് അയയ്ക്കുകയും വൈദ്യസഹായം തേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യണം. മുന്‍കരുതല്‍ നടപടിയായി ജീവനക്കാര്‍ സംരക്ഷണ മാസ്‌കുകളും കയ്യുറകളും ധരിക്കേണ്ടതുണ്ട്. ഒപ്പം ഉപഭോക്താക്കളെയും ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം. 38 സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവുള്ള സ്റ്റാഫ് അംഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രവേശനം അനുവദിക്കരുത്.

ഇരിപ്പിടങ്ങളും കാത്തിരിപ്പ് സ്ഥലങ്ങളും അടച്ചിരിക്കണം. അതേസമയം ജിമ്മിന്റെ പ്രധാന ഹാളും എല്ലാ ഉപകരണങ്ങളും ഇടയ്ക്കിടെ സാനിട്ടൈസ് ചെയ്യണം. ഉപകരണങ്ങള്‍ രണ്ട് മീറ്റര്‍ അകലമിട്ട് സ്ഥാപിക്കുകയും ജിമ്മില്‍ വരുന്നവര്‍ തമ്മിലുള്ള നേരിട്ടുള്ള ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. മാത്രമല്ല, സാധ്യമാകുമ്പോഴെല്ലാം മാസ്‌കുകളും കയ്യുറകളും ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്. കൂടാതെ ജിമ്മിലെ എല്ലാ പൊതുസ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ വയ്‌ക്കേണ്ടതാണ്. അവരുടെ പരമാവധി ശേഷിയുടെ 50 ശതമാനം വരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കാവൂ.

നീന്തല്‍ക്കുളങ്ങള്‍, മസാജ് സൗകര്യങ്ങള്‍ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിന് അധികൃതര്‍ ഇടയ്ക്കിടെ പരിശോധന നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.