ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചതോടെ വിമാന സര്‍വ്വീസുകളെല്ലാം മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കിയിരുന്നു. ഇന്ധന ടാങ്കില്‍ തീപിടിച്ചെങ്കിലും ഇത് അണച്ചത് സമയോചിതമായ ഇടപെടലിലൂടെയാണ്. വന്‍ ദുരന്തം ഒഴിവായെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നത് ഇതോടെ ഭാഗികമായി പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പുതിയ അപ്‌ഡേറ്റ് വന്നിട്ടില്ല. നേരത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ദുബായിലേക്കും അവിടെ നിന്നുമുള്ള ഇന്നത്തെ എല്ലാ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു.

യാത്ര തടസ്സപ്പെട്ടവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാം. അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ വാങ്ങാം. യാത്രക്കാരുടെ ബുദ്ധിമുട്ടുകളില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നേരത്തെ അറിയിച്ചത് പോലെ തുടരുമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയതോടെ യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഇതോടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കസ്റ്റമര്‍കെയര്‍ നമ്പര്‍: +91 11693 29333, +91 11693 29999