കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ആളില്ലാത്തതിനാല്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേയ്ക്കുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും അവസാനിപ്പിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ അനുമതി ലഭിച്ച സര്‍വീസുകളില്‍ പകുതി പോലും ഉപയോഗപ്പെടുത്താതെ പലരും പിന്‍വാങ്ങുകയാണ്. യാത്രക്കാരെ നിറയ്ക്കാന്‍ പലരും നിലവില്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.

വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍ നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആളു കുറയാനുണ്ടായ ഒരു കാരണം. ചില വ്യക്തികളും സംഘടനകളും സൗജന്യ സര്‍വീസ് നടത്തിയതും ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായി. ചാര്‍ട്ടേഡ് സര്‍വീസിന്റെ നിയമങ്ങളില്‍ ഇടയ്ക്കിടെ മാറ്റം വരുത്തിയതും നാടും വീട്ടുകാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടിയും യാത്ര വേണ്ടന്നുവെയ്ക്കാന്‍ പ്രവാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്.

നാട്ടിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതും യു.എ.ഇ പഴയതിലും ശാന്തമായതും പ്രവാസികളുടെ മടക്കത്തെ സ്വാധീനിച്ചിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരും നേരത്തേ ടിക്കറ്റിനായി പണം നല്‍കിയ ആളുകളുമാണ് ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നത്.

Read more

നാട്ടിലേക്കു പോകാനായി 5.2 ലക്ഷത്തിലേറെ പേരാണ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സലേറ്റിലുമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം വന്ദേഭാരത് വിമാനങ്ങളില്‍ ഉള്‍പ്പെടെ ഏതാണ്ട് രണ്ട് ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നാട്ടിലേക്കു മടങ്ങിയെത്തിയത്. 3.2 ലക്ഷം പേര്‍ വിദേശത്തു തന്നെ തുടരുകയാണ്.