സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണം, അല്ലാത്തപക്ഷം പരിശോധന ചെലവ് നോര്‍ക്ക വഹിക്കണം: കെ.എം.സി.സി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അബുദാബി കെ.എം.സി.സി. അല്ലാത്തപക്ഷം കോവിഡ് പരിശോധന ചെലവ് നോര്‍ക്ക വഹിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അബുദാബി കെ.എം.സി.സി അധികൃതര്‍ക്ക് പരാതി നല്‍കി.

നിലവില്‍ പല എയര്‍പോര്‍ട്ടുകളിലും റാപിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും കോവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിലൂടെ ഓരോ വ്യക്തിക്കും 300 ദിര്‍ഹം അധികച്ചെലവ് വരുകയാണ്. ഒരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടില്‍ എത്തുക എന്ന ലക്ഷ്യത്തോടെ പലരുടേയും കാരുണ്യത്തോടെയാണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് കോവിഡ് പരിശോധനക്കുള്ള തുക വീണ്ടും അടക്കേണ്ടി വരുന്നത്.” കെ.എം.സി.സി അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.

Read more

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. രോഗലക്ഷണമില്ലാത്തവര്‍ക്ക് കോവിഡ് പരിശോധന പല വിദേശ രാജ്യങ്ങളിലും സൗജന്യമല്ല. അതിനാല്‍, കൂടിയ തുക നല്‍കി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന പ്രവാസികള്‍ക്ക് അതിനൊപ്പം കോവിഡ് പരിശോധനക്കുള്ള ചെലവു കൂടി വഹിക്കേണ്ടി വരുന്നത് അമിതഭാരമാകും. വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല.