12 വയസിൽ താഴെയുള്ള കുട്ടികൾ റോഡിൽ സൈക്കിൾ ഓടിക്കരുത്; നിർദേശവുമായി സൗദി

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി അറേബ്യ. രാജ്യത്ത് ഇനി മുതൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പൊതുറോഡുകളില്‍ സൈക്കിള്‍ ഓടിക്കുവാൻ അനുവാദമില്ല. ഉത്തരവ് മറികടന്ന് സൈക്ലിംഗ് നടത്തിയാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ ഉത്തരവാദികളായിരിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പെരുന്നാൾ അവധി ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ ജാഗ്രതാനിർദേശങ്ങൾ . കുട്ടികളുടെ ഗെയിമുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചും സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നതിനുമുള്ള പരിശീലനം വിനോദ സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കേണ്ടതാണ്.

കുട്ടികള്‍ ഉപയോഗിക്കുന്ന ഊഞ്ഞാലുകളുടെയും മറ്റ് ഗെയിമുകളുടെയും സീറ്റുകളില്‍ സുരക്ഷാ ബെല്‍റ്റുകള്‍ ഘടിപ്പിക്കേണ്ടത് ആവശ്യമാണ്. ഓരോ ഗെയിമിനും അടുത്തായി ഉചിതമായ ഉപയോഗ പ്രായം, ഒരു സമയത്ത് ഉപകരണം എത്ര പേര്‍ക്ക് ഉപയോഗിക്കാം, ഗെയിം ഉപയോഗിക്കേണ്ട രീതി തുടങ്ങി ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കണം.

കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുമ്പോള്‍ സാദ്ധ്യമാകുമ്പോഴെല്ലാം, സൈക്കിളുകളുടെ വശങ്ങളിലെ അധിക ചക്രങ്ങള്‍, സംരക്ഷണ ഹെല്‍മെറ്റുകള്‍, എല്‍ബോ പാഡുകള്‍ എന്നിവ പോലുള്ള സുരക്ഷാ ആക്‌സസറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്തിന്റെ ശിശു സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണിത്. ഈ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും പബ്ലിക് പ്രൊസിക്യൂഷന്‍ ഏറ്റെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഇന്‍ഫോഗ്രാഫിക്‌സ് വ്യക്തമാക്കി.