ജിദ്ദയില്‍ വീണ്ടും കര്‍ഫ്യൂ; പള്ളികള്‍ അടച്ചു

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. ഇന്നു മുതല്‍ ജൂണ്‍ 20 വരെയാണ് കര്‍ഫ്യൂ. രാവിലെ 6 മുതല്‍ 3 വരെയേ ഇവിടെ പുറത്തിറങ്ങാന്‍ പാടുള്ളൂ. മൂന്ന് മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ആയിരിക്കും.

കര്‍ഫ്യു ഇളവ് പിന്‍വലിച്ചതോടെ ആരാധനാലയങ്ങള്‍ ഇന്നു മുതല്‍ വീണ്ടും അടയ്ക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല. കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ജിദ്ദക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും തടസ്സമില്ല. വിമാനങ്ങളും ട്രെയിനും റോഡ് ഗതാഗതവും തുടരും.

ഹോട്ടലുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ നടപടിയുണ്ടാകും. പിടിയിലായാല്‍ വിദേശികളാണെങ്കില്‍ നാടു കടത്തും. സൗദി തലസ്ഥാനമായ റിയാദിലും നിയന്ത്രണം വന്നേക്കും.