കുവൈറ്റില്‍ 60 കഴിഞ്ഞവര്‍ക്ക് ഇഖാമ പുതുക്കാന്‍ 753.5 ദിനാര്‍

കുവൈത്തില്‍ താമസാനുമതി രേഖയായ ഇഖാമ പുതുക്കാന്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ഇനി 753.5 ദിനാര്‍ (1.86 ലക്ഷം രൂപ) നല്‍കേണ്ടി വരും. സര്‍ക്കാര്‍ ഫീസിനു പുറമേ, ആരോഗ്യ ഇന്‍ഷുറന്‍സ്, ഡോക്യുമെന്റേഷന്‍ ഫീസുകള്‍ കൂടി ഉള്‍പ്പെടുന്നതോടെ ഇഖാമ പുതുക്കല്‍ സാധാരണക്കാരനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ളതാകും.

അതേസമയം, കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസ എന്നിവ സൗജന്യമായി പുതുക്കുന്നതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവുപ്രകാരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) ആണ് മാര്‍ച്ച് 31 വരെ കാലാവധി നീട്ടിനല്‍കുമെന്ന് അറിയിച്ചിരുന്നത്. ഈ ആനുകൂല്യം ഇന്ത്യയില്‍നിന്നുള്ളവര്‍ക്കും ലഭിക്കും എന്നായിരുന്നു നേരത്തേ ഇതുസംബന്ധിച്ച ചോദ്യത്തിന് ജവാസത്തില്‍നിന്ന് ലഭിച്ച മറുപടി.

സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.