മുഖം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷാഹാളുകളില്‍ നിരോധിച്ചു; വിദ്യാര്‍ത്ഥികളെ തിരിച്ചറിയണം; 'കര്‍ണാടക മോഡല്‍' ഉത്തരവുമായി സൗദി അറേബ്യ

മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷാ ഹാളുകളില്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. പരീക്ഷയ്ക്ക് കയറുന്ന സ്ത്രീകള്‍ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രമായ അബയ അഴിച്ചുവെയ്ക്കണമെന്നും സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സ്ഥാപനമാണ് സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍. പരീഷ ഹാളുകള്‍ വ്യക്തികളെ തിരിച്ചറിയുന്നതിനാണ് ഇങ്ങനൊരു നിര്‍ദേശമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും പരീക്ഷാ ഹാളുകളില്‍ ഇത്തരം വസ്ത്രങ്ങള്‍ അനുവദിക്കില്ല.

പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കണം. എന്നാല്‍ വസ്ത്രധാരണത്തില്‍ പൊതുവെ മാന്യമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. 2018 ല്‍ അബയ ഇനി നിര്‍ബന്ധിച്ച് നടപ്പിലാക്കില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ മുഖംമറയ്ക്കുന്ന വസ്ത്രം ധരിക്കുന്നുണ്ട്. മധ്യ കിഴക്കന്‍ മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയില്‍ സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് അബയ.

നേരത്തെ, കര്‍ണാടകയിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറയ്ക്കുന്ന ഹിജാബ് ധരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ക്ലാസില്‍ വിദ്യര്‍ത്ഥികളെ കണ്ടു പഠിപ്പിക്കുന്നതിനായി ആണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചത്. ഇതേ മാതൃകയാണ് ഇപ്പോള്‍ സൗദി പിന്തുടര്‍ന്നിരിക്കുന്നത്.