60ന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കല്‍; 42.2 ദശ ലക്ഷം ദിനാര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈറ്റില്‍ 60 വയസും അതിന് മുകളിലും പ്രായമുള്ള ബിരുദധാരികള്‍ അല്ലാത്ത പ്രവാസികളുടെ പുറമെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്ക് പുറമെ വര്‍ക് പെര്‍മിറ്റ് പുതുക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ആദ്യത്തെ വര്‍ഷം 42.2 ദശ ലക്ഷം ദിനാര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്പത്തി ആറായിരം പേരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് 14ദശ ലക്ഷം ദിനാറും ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് 28.2ദശ ലക്ഷം ദിനാറും നല്‍കേണ്ടി വരും എന്നാണ് അധികൃതര്‍ പറയുന്നത്.

അതേ സമയം സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ അതില്‍ താഴെയോ ഉള്ള സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് പോളിസി നല്‍കാന്‍ യോഗ്യരായ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് റഗുലേറ്ററി യൂണിറ്റാണ് ലിസ്റ്റ് പുറത്തിറക്കിയത്. 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്.

കുവൈറ്റ് ഇന്‍ഷുറന്‍സ്, ഗള്‍ഫ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ്, അല്‍അഹ്ലിയ ഇന്‍ഷുറന്‍സ്, വര്‍ഭ ഇന്‍ഷുറന്‍സ്, ഗള്‍ഫ് ഇന്‍ഷുറന്‍സും റീ ഇന്‍ഷുറന്‍സും, അന്താരാഷ്ട്രതക്കാഫുല്‍ ഇന്‍ഷുറന്‍സ്, ഇലാഫു തക്കാഫുല്‍ ഇന്‍ഷുറന്‍സ്, ബൗഭ്യന്‍ തക്കാഫുല്‍ ഇന്‍ഷുറന്‍സ്, ബൈട്ടക്ക് തക്കാഫുല്‍ ഇന്‍ഷുറന്‍സ്, ഇസ്ലാമിക് അറബ് തകഫുല്‍ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇത് അന്തിമ പട്ടികയല്ല. വ്യവസ്ഥകള്‍ പാലിക്കുന്ന പുതിയ കമ്പനികളെ ഭാവിയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. അതിന് അനുസരിച്ച് അപ്‌ഡേറ്റ് തുടരുമെന്നും ഇന്‍ഷുറന്‍സ് യൂണീറ്റ് അറിയിച്ചു.