പ്രവാചകന് എതിരായ പരാമര്‍ശം; പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

പ്രവാചകന് എതിരായ ഇന്ത്യയിലെ മുന്‍ ബിജെപി വക്താവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ. ഇത് സംബന്ധിച്ച് കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുവൈറ്റിലെ ഫഹാഹീലിലാണ് ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയത്. കുവൈറ്റിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ല. ഇത് ലംഘിച്ച് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് നാടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read more

പിടിയിലാകുന്നവരെ പിന്നീട് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത തരത്തില്‍ നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രവാസികള്‍ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചകന് എതിരായ പരമാര്‍ശത്തില്‍ കുവൈറ്റും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിരുന്നു.