ഓൺലൈൻ വഴി അപകീർത്തി; അഞ്ച് ലക്ഷം ദിർഹം വരെ പിഴ

ഓൺലൈൻ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുപ്പമെന്ന് യു.എ.ഇ മന്ത്രാലയം. രണ്ടരലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് കുറ്റത്തിന് പിഴ നിശ്ചയിച്ചിരിക്കുന്നത്. ചില കേസുകളിൽ തടവ് ശിക്ഷയും വിധിക്കും. സർക്കാർ ഉദ്യോഗസ്ഥരെ ഓൺലൈനിലൂടെ അപമാനിക്കുന്നതും കുറ്റകരാണ്. ഓൺലൈൻ വഴിയുള്ള കുറ്റൃത്യങ്ങൾ തടയുന്നതിന് കഴിഞ്ഞവർഷം നിലവിൽ വന്ന ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക.

യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഓൺലൈൻ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനും അപഹസിക്കുന്നതിനും കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവത്തിന് അനുസരിച്ചായിരിക്കും ജയിൽ ശിക്ഷ. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് മാത്രമല്ല, സംഭവങ്ങൾക്ക് ഉത്തരവാദികളായി വ്യക്തികളെ അവതരിപ്പിക്കുന്നതും ഓൺലൈനിലൂടെ അവർ കുറ്റക്കാരണെന്ന് വിധിക്കുന്നതും കുറ്റകരമാണ്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടരലക്ഷത്തിൽ കുറയാതെ പിഴകിട്ടും. കേസിന്റെ സ്വഭാവമനുസരിച്ച് പിഴ അഞ്ച് ലക്ഷം വരെ ഉയർന്നേക്കാം. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ ഓൺലൈനിലൂടെ അപമാനിക്കുന്നതെങ്കിൽ ശിക്ഷ കടുത്തതാകും. ഉദ്യോഗസ്ഥരെയും അവർ ഏറ്റെടുത്ത് നടപ്പാക്കിയ ദൗത്യങ്ങളെയും ഇത്തരത്തിൽ ഓൺലൈനിലുടെ അപമാനിക്കാൻ പാടില്ല.

ഓൺലൈൻ വഴിയുള്ള കുറ്റൃത്യങ്ങൾ തടയുന്നതിന് കഴിഞ്ഞവർഷം നിലവിൽ വന്ന ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക. കുട്ടികളുടെ നഗ്‌നത പ്രദർശിപ്പിക്കൽ, ഓൺലൈൻ കൈക്കൂലി, ഹാക്കിങ് എന്നിവയാണ് ഈ നിയമപ്രകാരമുള്ള മറ്റു കുറ്റകൃത്യങ്ങൾ.