ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടൂര്‍ ഓഫ് ഒമാന്‍ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു. ഫെര്‍ണാണ്ടൊ ഗാവിരിയയാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍. ആറ് ഘട്ടങ്ങളിലായി നടന്ന മത്സരത്തിന്റെ അവസാനഘട്ടം അല്‍മൗജ് മസ്‌കത്ത് മുതല്‍ മത്ര കോര്‍ണിഷ് വരെ 135.5 കിലോമീറ്റര്‍ ദൂരമായിരുന്നു.

ഫെര്‍ണാണ്ടൊ ഗാവിരിയ, മാര്‍ക്ക് കവന്‍ഡിഷ്, ആന്റോണ്‍ ചാമിഗ്, മസ്‌നദ ഫൗസ്റ്റോ, ജാന്‍ ഹിര്‍ട്ട് എന്നിവരായിരുന്നു ആദ്യ അഞ്ച് ദിവസങ്ങളിലെ ജേതാക്കള്‍. വിവിധ ഘട്ടങ്ങളിലായി ഏകദേശം 891 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ത്ഥികള്‍ സൈക്കിളില്‍ താണ്ടിയത്.

ഒമാന്റെ ദേശീയ ടീമാണ് ഈ വര്‍ഷത്തെ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിന് പുറമെ ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല്‍ ടീം എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്.

കോവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്സരം നടത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം സംഘടിപ്പിച്ച മത്സരത്തിന് ആവേശഭരിതമായ സ്വീകാര്യതയാണ് ഇത്തവണ ലഭിച്ചത്.