സൗജന്യം ഇനി ഇല്ല; കുവൈറ്റ് വിദേശികളില്‍ നിന്ന് മരുന്നിന് പണം ഈടാക്കി തുടങ്ങി

കുവൈറ്റില്‍ വിദേശികളില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുവാന്‍ തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് ദിനാറും ഫീസ് ഈടാക്കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അല്‍ അവാദി നിര്‍ദേശം നല്‍കി.

നേരത്തെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകള്‍ സൗജന്യമായാണ് വിദേശികള്‍ക്ക് നല്‍കിയിരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് ദിനാറും ആശുപത്രികളില്‍ പത്ത് ദിനാറുമാണ് കണ്‍സള്‍ട്ടേഷന്‍ ഫീസ് ഈടാക്കുന്നത്.

എന്നാല്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഏഴ് ദിനാറും ആശുപത്രി സന്ദര്‍ശിക്കുവാന്‍ 20 ദിനാറുമായി ഫീസ് നല്‍കേണ്ടിവരും.

മരുന്നുകള്‍ പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചുണ്ടെങ്കിലും ഇവ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല.