'അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിട്ടില്ല, പക്ഷേ ഒത്തുചേരലുകളിൽ ജാഗ്രത വേണം'; കുവെെറ്റ് ആരോഗ്യമന്ത്രി

കുവെെറ്റിൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിട്ടില്ലെന്ന്  ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്. പെരുന്നാളിന്റെ ഒത്തുചേരലുകളിൽ പ്രായമായവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കൂടുതൽ ജാഗ്രതയോടെ പങ്കെടുക്കണമെന്നും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മാസ്‌ക് ശീലമാക്കുന്നത് രോഗവ്യാപനം കുറയാൻ സഹായിക്കും. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായും മറ്റും അടഞ്ഞ സ്ഥലങ്ങളിൽ ഒത്തുചേരുമ്പോൾ പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണം. എന്നാൽ നിയമംമൂലം നിർബന്ധക്കാൻ തൽക്കാലം ആലോചനയില്ലെന്നും ഡോ. ഖാലിദ് അൽ സയീദ് വ്യക്തമാക്കി.

നിലവിൽ കുവൈറഅറിലെ ആരോഗ്യ സാഹചര്യം നിയന്ത്രണ വിധേയമാണ്. ആഗോള, പ്രാദേശിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോവിഡിനെ നേരിടുന്നതിൽ കഴിഞ്ഞ വർഷം ലഭിച്ച അനുഭവസമ്പത്ത് മുതൽക്കൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും ഒഴിവാക്കി പൂർണമായും സാധാരണ ജീവിതത്തിലേക്കു മടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈറ്റ്. എന്നാൽ ചെറിയ ഒരു ഇടവേളക്കു ശേഷം വീണ്ടും കേസുകൾ കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് കേസുകളിൽ ഗണ്യമായ വർധന പ്രകടമായതിനെ തുടർന്ന് ഖത്തർ ഉൾപ്പെടെ ചില രാജ്യങ്ങൾ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്.