പ്രവാസികൾക്ക് ഒന്നുമില്ല, തഴഞ്ഞ് സംസ്ഥാന ബജറ്റ്; സർക്കാരിന്റെ പബ്ലിസിറ്റിക്കായി 37.20 കോടി

പ്രവാസികളെ തഴഞ്ഞ് രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം ബജറ്റ്. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവാണ് വരുത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാന സർക്കാരിന്‍റെ വാർത്താ വിതരണത്തിനും പ്രചാരണത്തിനുമായി 37.20 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. ഇതിൽ പ്രസ് ഇൻഫോർമേഷൻ സർവീസിനായി 3.59 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

ഓൺലൈൻ പബ്ലിസിറ്റി, ഐടി, ഐഇസി സേവനങ്ങൾക്കായി 4.12 കോടി രൂപയും വിഷ്വൽ കമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്കായുള്ള 9 കോടി രൂപയും ഫീൽഡ് പബ്ലിസിറ്റിക്കായി 8.30 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള വിഹിതം 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷം രൂപയായി ബജറ്റിൽ വർധിപ്പിച്ചിട്ടുമുണ്ട്.

പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻഡിപിആർഇഎം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ ‘കേരള ദി നോൺ റെസിഡന്‍റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’ വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ ഇത്തവണ കുറവും വരുത്തി.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോൾ ഇത്തവണ ബജറ്റ് വിഹിതത്തിൽ ആറ് കോടി കുറവ് വരുത്തി.

കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാനുള്ള ‘സാന്ത്വന’ പദ്ധതിക്ക് വേണ്ടി 33 കോടി രൂപ സർക്കാർ മാറ്റിവെച്ചു. കഴിഞ്ഞ വർഷത്തിലെ ബജറ്റിലും 33 കോടി രൂപയായിരുന്നു വകയിരുത്തിയത്.