മലപ്പുറത്ത് പൂച്ചയെ കഴിച്ച സംഭവം: യുവാവിനെ കണ്ടെത്തി, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ കഴിച്ച യുവാവിനെ കണ്ടെത്തി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആസാം സ്വദേശിയായ യുവാവിന്‍റെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് കുറ്റിപ്പുറം ബസ് സ്റ്റാന്‍റില്‍ വെച്ച് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ കഴിച്ച ഇയാൾക്ക് പൊലീസ് ഭക്ഷണം വാങ്ങി നൽകിയിരുന്നു. പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഇന്നലെ എക്കിട്ട കുറ്റിപ്പുറം ബസ്‍ സ്റ്റാന്റിൽ ഇരുന്ന് പൂച്ചയുടെ അവശിഷ്ടങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ആളുകൾ ശ്രദ്ധിച്ചത്.

എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ നാലു ദിവസമായി താൻ പട്ടിണിയാണെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കഴിക്കരുതെന്ന് ചുറ്റുമുള്ളവർ പറഞ്ഞെങ്കിലും യുവാവ് തുടർന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍ക്കുകയായിരുന്നു.