നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും വീടുകളുണ്ട്, സാധാരണക്കാര്‍ എവിടെ പോകും? സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് എംപി പാര്‍ലമെന്റില്‍

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സര്‍ക്കാരിനും സൈനിക നേതൃത്വത്തിനുമെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി പിടിഐ എംപി. നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുക്കളും, വീടുകളുമുണ്ട്. തങ്ങളാണ് ഇവിടെ കഴിയേണ്ടതെന്നും പാക് എംപി ഷാഹിദ് ഘട്ടക്ക് പറഞ്ഞു.

ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫിന്റെ ദക്ഷിണ മേഖല ഖൈബര്‍ പഖ്തൂണ്‍ പ്രസിഡന്റ് കൂടിയാണ് ഷാഹിദ് ഘട്ടക്ക്. പാക് പ്രധാനമന്ത്രിയ്‌ക്കെതിരെയും ഷാഹിദ് ഘട്ടക്ക് പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുണ്ട്, വീടുകളുണ്ട്. തങ്ങളാണ് ഇവിടെ കഴിയേണ്ടത്. തങ്ങള്‍ സാധാരണക്കാര്‍ എങ്ങോട്ട് പോകുമെന്നും ഷാഹിദ് ഘട്ടക്ക് ചോദിച്ചു. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രസ്താവന നടത്താന്‍ പോലും കഴിയാത്ത ഭീരുവാണ് ഷഹബാസ് ഷരീഫെന്നും ഷാഹിദ് ഘട്ടക്ക് ആരോപിച്ചു.

ഇന്ത്യക്കെതിരെ ഒരു പ്രസ്താവന പോലും ഇതുവരെ വന്നിട്ടില്ലെന്നും ഷാഹിദ് ഘട്ടക്ക് പറഞ്ഞു. അതിര്‍ത്തിയില്‍ നില്‍ക്കുന്ന പാക് സൈനികര്‍ സര്‍ക്കാര്‍ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. മോദിയുടെ പേര് പോലും പറയാന്‍ കഴിയാത്ത ഭീരുവാണ് നേതാവ്. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഷാഹിദ് ചോദിക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ വലിയ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതില്‍ ഷഹബാസ് ഷരീഫ് പരാജയമാണെന്നാണ് പിടിഐ ആരോപിക്കുന്നത്.

Read more

കഴിഞ്ഞ ദിവസം രാത്രിയോടെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിയ്ക്ക് 20 കിലോമീറ്റര്‍ അടുത്ത് വരെ ഇന്ത്യന്‍ സൈന്യം തൊടുത്ത മിസൈലുകള്‍ പതിച്ചെന്നും ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.