ഷീ ജിന്‍ പിങ് മൂന്നാം വട്ടവും ചൈനീസ് പ്രസിഡന്റ്

ചൈനയില്‍ ചരിത്രം കുറിച്ച് ഷീ ജിന്‍ പിങ്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ഷീ ജിന്‍ പിങ് പ്രസിഡന്റ് പദത്തില്‍ എത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതാവും ഷീ ജിന്‍പിങ് ആണ്.

ചൈനീസ് പ്രസിഡന്റായി സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ഷീയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. സീറോ കോവിഡ് നയം ചൈനയില്‍ നടപ്പാക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഷീയ്‌ക്കെതിരെ ഉണ്ടായിരുന്നു.

എന്നാല്‍ പുതിയ പ്രധാനമന്ത്രിയായി ഷീയുടെ വിശ്വസ്തന്‍ ലീ ക്വിയാങിനെ നിയമിച്ചതോടെ ഷീയോടുള്ള ജനരോഷം കുറയ്ക്കാനാകുമെന്നാണ് പാര്‍ലമെന്റിന്റെ പ്രതീക്ഷ. ചൈനയില്‍ കുടുംബ വാഴ്ച ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷീയുടെ അധികാര പ്രഖ്യാപനമെന്ന വാദം ചൈനയിലെ പ്രമുഖര്‍ തള്ളുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ചൈനയെ മാറ്റുകയെന്ന വലിയ ലക്ഷ്യത്തില്‍ മാത്രമാണ് നിലവില്‍ ഷീ ശ്രദ്ധിക്കുന്നതെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാശ്ചാത്യ മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്നും നേതാക്കള്‍ പറയുന്നു.