'ഉക്രൈന്‍ പോരാട്ടം നിര്‍ത്തിയാലേ പിന്മാറൂ'; നിലപാടിൽ ഉറച്ച് പുടിന്‍

ഉക്രൈന്‍ പോരാട്ടം നിര്‍ത്തിയാന്‍ മാത്രമേ സൈനിക നടപടി അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ നിലപാട് ആവര്‍ത്തിച്ചത്.

മുന്‍ കൂട്ടി ആസൂത്രണം ചെയ്തും കൃത്യമായ പദ്ധതിയിലുമാണ് ഞങ്ങള്‍ നീങ്ങുന്നത്. ഉക്രൈന്‍ പ്രതിനിധികള്‍ സമാധാന ചര്‍ച്ചകളില്‍ ക്രിയാത്മക സമീപനം സ്വകീരിക്കുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞു.

അതേസമയം വിന്നിറ്റ്‌സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് ഉക്രൈന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്‌ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു.

ഉക്രൈനിലെ തുറമുഖ നഗരമായ മരിയുപോളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് രണ്ടാം ദിനവും തടസപ്പെട്ടു. വെടിനിര്‍ത്തല്‍ റഷ്യന്‍ സൈന്യം ലംഘിച്ചുവെന്നും മാനുഷിക ഇടനാഴിയില്‍ ആക്രമണം തുടരുന്നുവെന്നും ഉക്രൈന്‍ ആരോപിച്ചു.

മേഖലയില്‍ വെടിനിര്‍ത്തല്‍ ഗുണം ചെയ്തില്ലെന്ന് നഗരത്തിന്റെ മേയര്‍ വാദിം ബോയ്‌ചെന്‍കോ പറഞ്ഞു. കടുത്ത മഞ്ഞില്‍മൂടിയ പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണെന്നും ഭക്ഷണവും മരുന്നും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈയ്നെതിരായ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ റഷ്യ തീരുമാനിച്ചു. കരിഞ്ചന്തയിലെ വില്‍പ്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമായി റഷ്യയിലെ ചില്ലറ വ്യാപാരികള്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഉക്രൈനെതിരായ സൈനിക നടപടിക്ക് പിന്നാലെ ലോകരാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പ്രതിഫലനമാണിത്. യുദ്ധം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനം. ഇതോടെ സാധനങ്ങളുടെ സ്റ്റോക്ക് വേഗം തീര്‍ന്നുപോകുന്ന അവസ്ഥയാണ് ഉള്ളത്.