രാജ്യങ്ങൾ വിജയകാഹളം മുഴക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.പല രാജ്യങ്ങളിലും വ്യാപനം ഇനിയും ഉയരും.

വാക്സിനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മറ്റ് നിയന്ത്രണങ്ങളും കർശനമായി തുടരണം. നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് അപകടകരമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകമെങ്ങും ഒമൈക്രോണിന് ഒപ്പം മരണങ്ങളും കൂടുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഡെന്മാർക്ക് എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .

ഒമൈക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമൈക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമൈക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമൈക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു.

ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമൈക്രോൺ. ഒരു ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമൈക്രോൺ പകർച്ചയിൽ രോഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും കിടത്തി ചികിൽസ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ചികിൽസ നൽകേണ്ടവരിലെ എ‌ണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു.