മദ്യത്തിന് 150 ശതമാനം നികുതി, കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം; ഇന്ത്യയെ കുറ്റപ്പെടുത്തി വൈറ്റ് ഹൗസ്

ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ആയിരുന്നു ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് ട്രംപ് രംഗത്തുവന്നത്.

കാര്‍ഷികോത്പന്നങ്ങള്‍ക്കും അമേരിക്കന്‍ മദ്യത്തിനുമാണ് ഇന്ത്യ വലിയ നികുതി ചുമത്തുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് വ്യക്തമാക്കി. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന ഇറക്കുമതി തീരുവയെ കുറിച്ച് സംസാരിക്കുകയായിരുന്നു കാരലൈന്‍ ലെവിറ്റ്.

ഇന്ത്യ ഇറക്കുമതി തീരുവയായി അമേരിക്കന്‍ മദ്യത്തിന് നിശ്ചയിച്ചിരിക്കുന്നത് 150 ശതമാനം നികുതിയും കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കാരലൈന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെയും അയല്‍ രാജ്യമായ കാനഡയെയുമാണ് പ്രധാനമായും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയത്.

അമേരിക്കന്‍ ചീസിനും ബട്ടറിനും 300 ശതമാനം നികുതി കാനഡ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് ജപ്പാനെയും ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കുറ്റപ്പെടുത്തി. ജപ്പാന്‍ അരിയ്ക്ക് ചുമത്തിയിരിക്കുന്നത് 700 ശതമാനം നികുതിയാണ്.