ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. അല്‍ ഖ്വയ്ദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയാണ് വീഡിയോ സന്ദേശമായി കൊലപാതക ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വീഡിയോയില്‍ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

2024ല്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇയാള്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഗാസയിലെ ആക്രമണത്തിന്റെ പേരില്‍ ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ട്രംപ്, മസ്‌ക്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീര്‍പ്പില്ലെന്ന് അല്‍ ഖ്വായ്ദ നേതാവ് പറഞ്ഞു. ജൂതരെ സുഖമായി കഴിയാനനുവദിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ച പാരിതോഷികും.